കർണാടകയിൽ തോറ്റതിന് ഡി.കെയോട് എന്നുവേണമെങ്കിൽ പറയാമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. കര്‍ണാടക തിരഞ്ഞെടുപ്പോടെ ദേശീയ ശ്രദ്ധ നേടിയ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ സി.ബി.ഐ റെയ്ഡ്. ബുധനാഴ്ച രാത്രി നേടിയ സെര്‍ച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ശിവകുമാറുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ വ്യാപകമായി സി.ബി.ഐ റെയ്ഡ് നടത്തിയത്. ബി.ജെ.പി സര്‍ക്കാര്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നെന്ന് ശിവകുമാര്‍ ആരോപിച്ചതിന് പിന്നാലെയാണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത് എന്നതും ശ്രദ്ധേയം.
2016 നവംബറില്‍ നിരോധിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്ത കേസിലാണ് ഇപ്പോഴത്തെ സിബിെഎ റെയിഡ്. നിരോധിച്ച നോട്ട് കൈമാറ്റം ചെയ്ത കേസില്‍ പിടിക്കപ്പെട്ട ബാങ്ക് മാനേജര്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.സുരേഷിന് വേണ്ടിയാണ് ഇടപാട് നടത്തിയതെന്ന് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് ഡി.കെ. സുരേഷ് ഉള്‍പ്പടെ 11 പേര്‍ക്കെതിരെ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ ഈ 11 പേരില്‍ ഡി.കെ.ശിവകുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല.
സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.കെ സുരേഷ് രാവിലെ പത്രസമ്മേളനം നടത്തിയിരുന്നു. തന്റെ സഹോദരന്‍ ശിവകുമാർ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ താഴെയിറക്കാൻ പ്രവർത്തിച്ചതിനുള്ള പ്രതികാരം തീർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കർണാടകയിൽ തിരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയനാടകങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഡി.കെ. ശിവകുമാറിന്റെയും സഹോദരൻ ഡി.കെ.സുേരഷിന്റെയും നേതൃത്വത്തിലായിരുന്നു. ശിവകുമാറിന്റെ തന്ത്രങ്ങളാണ് ഭൂരിപക്ഷം തെളിയിക്കുന്നതിലേക്ക് കോൺഗ്രസ്–ജെഡിഎസ് സഖ്യത്തെ സഹായിച്ചതും. ഇതിലൂടെ ശിവകുമാർ കോൺഗ്രസിന്റെ ദേശീയ നേതൃനിരയിലേക്ക് കടന്നുവരാനുള്ള സാധ്യത നിലനിൽക്കെയാണ് ഇപ്പോഴത്തെ സി.ബി.ഐ റെയിഡ്. തിരഞ്ഞെടുപ്പിന് മുൻപും ഡി.കെ ശിവകുമാറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയിഡ് നടത്തിയിരുന്നു.