പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര നവ് നിർമ്മാൺ സേന. ജനങ്ങൾ ആഗ്രഹിക്കുന്നത് മോദി മുക്തഭാരതമാണെന്നും, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് രാജ്യത്തെ മറ്റൊരു സ്വാതന്ത്ര്യ സമരമായിരിക്കുമെന്നും എംഎൻഎസ് അധ്യക്ഷൻ രാജ്താക്കറെ തുറന്നടിച്ചു. കേന്ദ്രം എടുക്കുന്ന ഓരോ നിലപാടുകളും രാജ്യതാൽപര്യങ്ങൾക്ക് എതിരാണ്.
രാമക്ഷേത്ര നിർമാണം സംബന്ധിച്ച് ബിജെപി ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാജ്താക്കറെ ആരോപിച്ചു. 2014ൽ മോദി പ്രധാനമന്ത്രിയാകുന്നതിനെ അനുകൂലിച്ചിരുന്ന താക്കറെ, എൻഡിഎക്കെതിരെ ഇത്ര കടുത്തനിലപാട് എടുക്കുന്നത് ഇതാദ്യമാണ്. മഹാരഷ്ട്രയിൽ കോൺഗ്രസും എൻസിപിയും സഖ്യത്തിലേക്ക് പോയാൽ, അതിൽ എംഎൻഎസും ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പരാമർശം.