ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വിശാലസഖ്യം നിലയുറപ്പിച്ചാല്‍ ഭരണതുടര്‍ച്ചയെന്ന സ്വപ്നം ബി.ജെ.പിയ്ക്ക് അന്യമാകും. ഉത്തരേന്ത്യയിലെ തിരിച്ചടി മുന്നില്‍കണ്ട് ആത്മപരിശോധനയ്ക്കും വിലയിരുത്തലിനുമായിരിക്കും ഇനി അമിത്ഷായുടെ ശ്രമം.
കാവികോട്ടയായ ഗോരഖ്പൂരിലും കാവിക്കൊടി പാറിച്ച ഫൂല്‍പൂരിലും ദയനീയ പരാജയമേറ്റുവാങ്ങിയ ബി.ജെ.പിക്ക് ഇനിയുള്ള നാളുകള്‍ ഏറെ നിര്‍ണായകമാണ്. ഉത്തരേന്ത്യയില്‍ ബി.ജെ.പി നേടിയ അപ്രമാധിത്വം ചെറുകക്ഷികളെ കൂടെകൂട്ടി തകര്‍ക്കാമെന്ന കോണ്‍ഗ്രസിന്‍റെ സ്വപ്നം വിദൂരമല്ല.
ബന്ധവൈരികളായ എസ്.പിയും ബി.എസ്.പിയും കൂട്ടുകൂടിയതോടെ ബി.ജെ.പി ആസ്ഥാനത്ത് അപായമണി മുഴങ്ങി. സഖ്യത്തില്‍ കോണ്‍ഗ്രസും പങ്കാളിയായാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞെന്നുവരില്ല.
ഹിന്ദിഹൃദയഭൂമിയിലൂടെ ശക്തിപ്രാപിക്കുന്ന കര്‍ഷകസമരങ്ങള്‍ പ്രതിപക്ഷനിരയ്ക്ക് കരുത്ത് നല്‍കുന്നുണ്ട്. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും മഹാരാഷ്ട്രയിലെയും പുതിയ രാഷ്ട്രീയ നീക്കങ്ങളും ബി.ജെ.പിക്ക് തലവേദനയാകുന്നു. ബി.ജെ.പിക്കൊപ്പം നിന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ അല്‍ഭുതം കാണിക്കാന്‍ നിതീഷ്കുമാറിനും സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ജില്ലാതലം മുതല്‍ ദേശീയ തലംവരെ സമഗ്രമായ അഴിച്ചുപണിയ്ക്കൊരുങ്ങുന്ന അമിത്ഷായ്ക്ക് ഉപതിരഞ്ഞെടുപ്പ് ഫലം ഒരുദിശാസൂചികയാണ്.