കര്‍ണാടകയിലും രാജ്യസഭാതിരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ അഭിമാന പോരാട്ടത്തിനുള്ള ഇടമാക്കിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ടെലികോം വിദഗ്ദനും രാജീവ് ഗാന്ധിയുടെ അടക്കം ഉപദേശകനും ആയിരുന്ന സാം പിത്രോദയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലെത്തിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എതിര്‍പ്പുയര്‍ത്തി. നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കെ അത്തരമൊരു തീരുമാനം പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന സിദ്ധരാമയ്യയുടെ വാദം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.
അതിന് പിന്നാലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു. എഐസിസി വക്താവ് നാസര്‍ ഹുസൈന്‍, ദലിത് കവി ഹനുമന്തയ്യ, വൊക്കലിംഗ സമുദായ നേതാവ് ജി.സി ചന്ദ്രശേഖര്‍ എന്നിവര്‍ മത്സരിക്കും.
കോണ്‍ഗ്രസിന് രണ്ട് എംപിമാരെയും ബിജെപിക്ക് ഒരാളെയും എതിരില്ലാതെ തെരഞ്ഞെടുക്കാനുള്ള അംഗസഖ്യയാണ് നിയമസഭയില്‍ ഉള്ളത്. മൂന്നാം സീറ്റിനായി കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ മത്സരമുണ്ടാകും. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എതിര്‍പ്പുകള്‍ തലപൊക്കിയിട്ടുണ്ട്. വ്യവസായിയും എംപിയുമായ രാജീവ് ചന്ദ്രശേഖറിനാണ് മുന്‍തൂക്കം. എന്നാല്‍, പ്രാദേശിക നേതാക്കള്‍ രാജീവിനെതിരെ രംഗത്തെത്തി. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ പരിഗണിക്കേണ്ടെന്നാണ് ഇവരുടെ വാദം. സിദ്ദരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇത് ബിജെപിക്കെതിരായ ആയുധമാക്കിക്കഴിഞ്ഞു. കര്‍ണാടകക്കാരല്ലാത്തയാവെ സ്ഥാനാര്‍ഥിയാക്കുന്നുവെന്നാണ് വാദം.