മഹാരാഷ്ട്രയിൽ കർഷകപ്രക്ഷോഭം ശക്തമാകുന്നു

farmers-protest
SHARE

മഹാരാഷ്ട്രയിൽ കർഷകപ്രക്ഷോഭം വീണ്ടും ശക്തിപ്രാപിക്കുന്നു. അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള ലോങ് മാർച്ച് തിങ്കളാഴ്ച മുംബൈയിലെത്തും. നാസിക്കിൽ നിന്ന് ആരംഭിച്ച മാർച്ചിൽ കാൽലക്ഷം കർഷകരാണ് പങ്കാളികളാകുന്നത്. 

കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കലില്‍ നിന്ന് പിന്മാറുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില, നഷ്ടപരിഹാരം വർധിപ്പിക്കുക,  വനാവകാശ നിയമം നടപ്പാക്കുക, കാര്‍ഷിക പെന്‍ഷന്‍ വര്‍ധവ്, എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ട് വയ്ക്കുന്നത്. താനെയിൽ നിന്ന് കാൽനടയായി ആരംഭിച്ച മാർച്ചിൽ ഇരുപത്തയ്യായിരം കർഷകരാണ് പങ്കാളികളായിരിക്കുന്നത്. മാര്‍ച്ച് അവസാനിക്കുന്നതിന് മുന്‍പ് തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കണമെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു. ഇല്ലെങ്കില്‍ നിയമസഭാ മന്ദിരം വളയുന്നത് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ മാര്‍ഗങ്ങളിലേക്ക് കര്‍ഷകര്‍ കടക്കും. നേരത്തെ, കര്‍ഷകപ്രക്ഷോഭം ശക്തമായപ്പോള്‍ മുപ്പത്തിനാലായിരം കോടി രൂപയുടെ കടാശ്വാസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനം വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും അർഹമായതൊന്നും കര്‍ഷര്‍ക്ക് കിട്ടിയിട്ടില്ലെന്നും സംഘടന ആരോപിക്കുന്നു. 

ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറൊയുടെ കണക്കുകൾപ്രകാരം 1995 മുതല്‍ 2013 വരെ അറുപതിനായിരം കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യകൾ വർധിക്കുമ്പോൾ കൈയുംകെട്ടി നോക്കിനിൽക്കാനാകില്ലെന്നാണ് കർഷകരുടെ നിലപാട്. മാർച്ച് മുംബൈയിലേക്ക് പ്രവേശിക്കുന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷക്രമീകരണങ്ങളാണ് ഒരുക്കുന്നത്. പ്രതിഷേധം, സംഘർഷത്തിലേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലുണ്ടാകണമെന്നു പോലീസിന് നിർദ്ദേശമുണ്ട്. 

MORE IN INDIA
SHOW MORE