തമിഴ്നാട്ടിൽ ബാനറുകളിലും ഫ്ലക്സുകളിലുമൊന്നും ജീവിച്ചിരിക്കുന്നവരുടെ ചിത്രം ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഉത്തരവ് കൃത്യമായി നടപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. എന്നാൽ പോസ്റ്ററുകൾക്ക് ഉത്തരവ് ബാധകമാണോ എന്ന് വ്യക്തമല്ല.
ചെന്നൈ ആരുമ്പാക്കത്തെ തിരുലോചന കുമാരിയാണ് തന്റെ വീട്ടിലേക്കുള്ള വഴി മറച്ച് സ്ഥാപിച്ച ബോർഡുകളും കൊടികളും മാറ്റാൻ നിർദ്ദേശം നൽകണമെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപച്ചത്. ഹർജിയിൽ വാദം കേട്ട കോടതി കെട്ടിടങ്ങളുടെ ചുമരുകളിലും ജനവാസ മേഖലകളിലും ചിത്രങ്ങൾ പതിക്കുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യരതെന്ന് നിർദ്ദേശം നൽകി. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ സ്ഥലം വൃത്തികേടാക്കലിനെതിരായ നിയമ പ്രകാരം കേസെടുക്കണമെന്നും കോടതി വ്യക്തമാക്കി. ആവശ്യമായ അനുമതി വാങ്ങിയാണ് ഫ്ലക്സുകളും ബാനറുകളും വെക്കുന്നതെങ്കിൽ അതിൽ ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ പാടില്ല. ഉത്തരവ് ലംഘിച്ച് സ്ഥാപിക്കുന്ന ബോർഡുകൾ ഉടൻ നീക്കം ചെയ്യണം. ശുചിത്വ പൂർണമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവെന്ന് ജസ്റ്റിസ് വൈദ്യനാഥൻ വ്യക്തമാക്കി. സർക്കാർ പരിപാടികൾ, രാഷ്ടീയ പാർട്ടികളുടെ പ്രചാരണം , സ്ഥാപനങ്ങളുടെ പരസ്യങ്ങൾ എന്നിവയെ സാരമായി ബാധിക്കും. പോസ്റ്ററുകളെ കുറിച്ച് വിധിയിൽ പരാമർശം ഇല്ലാത്തതിനാൽ സിനിമ പോസ്റ്ററുകളെ ബാധിക്കില്ലെന്നാണ് സൂചന. ചുരുക്കി പറഞ്ഞാൽ വിവാഹത്തിന് പോലും ഒരു ഫ്ലക്സ് കെട്ടാൻ പറ്റുമോ എന്നതാണ് കൗതുകമുണർത്തുന്ന ചോദ്യം. എന്ത് ചെറിയ കാര്യത്തിനും വലിയ ഫ്ലക്സുകൾ കെട്ടുന്ന രീതിയാണ് തമിഴ്നാട്ടിൽ ഉള്ളത്. ഉത്തരവിനെതിരെ രാഷ്ട്രീയ പാർട്ടികൾ മേൽക്കോടതിയെ സമീപിച്ചേക്കും.