വിജ്ഞാനദായിനിയായ കൊല്ലൂർ മൂകാംബിക ദേവിയെ സാക്ഷിയാക്കി ആയിരക്കണക്കിന് കുരുന്നുകൾ അക്ഷര മധുരം നുകർന്നു. ക്ഷേത്രത്തിലെ പൂജാരിമാർ തന്നെയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
പുലർച്ചെ മൂന്നിന് നടതുറന്നയുടൻ സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭച്ചടങ്ങുകൾ ആരംഭിച്ചു. അച്ഛനമ്മമാർക്കൊപ്പം എത്തിയ കുരുന്നുകളുടെ നാവിൽ ആദ്യം സ്വർണം കൊണ്ട് ഹരിശ്രീ. പിന്നെ അരിയിൽ ആദ്യക്ഷരം കുറിച്ച് പുതിയൊരു തലമുറ കൂടി അറിവിന്റെ ലോകത്തേക്ക്.
നാലായിരത്തോളം പേർ വിദ്യാരംഭത്തിനായി മുൻകൂട്ടി പേര് നൽകിയിരുന്നു. വിദ്യാരംഭത്തിന് എത്തിയവർക്ക് പ്രത്യേക വരി ഏർപ്പെടുത്തിയതിനാൽ കുട്ടികളുമായെത്തിയവർക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിക്കുന്ന വിജയദശമി ദിനത്തിൽ ഭക്തരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ദർശനത്തിന് കാത്തുനിന്നവരുടെ നിര ക്ഷേത്രമതിൽക്കെട്ടിന് പുറത്തേയ്ക്കും നീണ്ടു. പതിവ് പൂജകൾക്കൊപ്പം നവരാത്രിയുടെ പ്രത്യേക പൂജകളും ഉണ്ടായിരുന്നു.