ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരരെ കുഴിമാടത്തിലേക്ക് അയയ്ക്കാൻ ഇന്ത്യൻ സേന കാത്തിരിക്കുകയാണെന്ന് സൈനിക മേധാവി ബിപിൻ റാവത്ത്. ‘കശ്മീർ അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന ഭീകരരെ ഇല്ലാതാക്കാൻ ആവശ്യമെങ്കിൽ വീണ്ടും മിന്നലാക്രമണം നടത്തും. നുഴഞ്ഞുകയറ്റക്കാരെ കുഴിമാടത്തിലേക്ക് അയയ്ക്കാൻ സൈന്യം തയാറാണ്. നിയന്ത്രണരേഖയ്ക്കു സമീപം ഭീകര ക്യാംപുകൾ സ്ഥിതി ചെയ്യുന്നുണ്ട്. അവിടെനിന്നാണ് ഭീകരർ നുഴഞ്ഞുകയറുന്നത്. അതിർത്തിയിൽ എത്തുന്നവരെ ‘സ്വീകരിച്ച്’ രണ്ടരയടി താഴ്ചയിൽ മണ്ണിലേക്ക് അയയ്ക്കാൻ ഇന്ത്യൻ സേന കാത്തിരിക്കുകയാണ്’– ബിപിൻ റാവത്ത് പറഞ്ഞു.
ഉറി സൈനിക താവളത്തിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അതിർത്തി കടന്ന് ഇന്ത്യൻ സേന മിന്നലാക്രമണം നടത്തിയിരുന്നു. പാക്കിസ്ഥാനുള്ള സന്ദേശമായിരുന്നു മിന്നലാക്രമണം. അത് അവർക്കു മനസിലായിട്ടുണ്ട്. ആവശ്യമെങ്കിൽ അത്തരം നടപടികൾ ഇനിയും തുടരുമെന്നും റാവത്ത് വ്യക്തമാക്കി.
ദേശീയ സുരക്ഷയ്ക്കായുള്ള നടപടികളെടുക്കാൻ കരുത്തുള്ള രാജ്യമാണ് ഇന്ത്യ. ഏതു പ്രതിസന്ധിയേയും നേരിടാൻ ഇന്ത്യയ്ക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിന്നലാക്രമണത്തിന് ഒരു വർഷം തികയാനിരിക്കെയാണ് ഇനിയും മിന്നലാക്രമണമെന്ന നിലപാടുമായി സൈനിക മേധാവി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
അടുത്തിടെ, കശ്മീരിലെ ഉറിയിൽ ഭീകരാക്രമണം നടത്താനെത്തിയ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു. 2016ലേതു പോലെ ഉറിയിലെ സൈനിക താവളം ആക്രമിക്കാനെത്തിയ ഭീകരരെയാണ് സൈന്യം വധിച്ചത്. ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റം തടയാൻ സൈന്യം വിപുലമായ പദ്ധതികളാണ് ഇപ്പോൾ ആസൂത്രണം ചെയ്ത് നടപ്പാക്കികൊണ്ടിരിക്കുന്നത്.