ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി കൈകാര്യം ചെയ്യുന്നതില്‍ സര്‍വകലാശാല അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന റിപ്പോര്‍ട്ട്, പൊലീസ് സംസ്ഥാനസര്‍ക്കാരിന് കൈമാറി. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വൈസ് ചാന്‍സിലറോട് വിശദീകരണം തേടി.
കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി നല്‍കിയിട്ടും സര്‍വകലാശാല നടപടിയെടുക്കാതിരുന്നതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥി പ്രതിഷേധമുണ്ടായത്. ക്യാംപസിനുള്ളില്‍ പൊലീസ്് വിദ്യാര്‍തികള്‍ക്കു നേരെ നടത്തിയ ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി വി.കെ ദീക്ഷിത് അന്വേഷിക്കും.
വിദ്യാര്‍ഥിനിയുടെ പരാതി ഗൗരവമായി പരിഗണിക്കാന്‍ സര്‍വകലാശാല തയ്യാറായില്ലെന്ന് വാരാണസി ഡിവിഷണല്‍ കമ്മീഷ്ണര്‍ നിതിന്‍ ഗോകര്‍ണ് ചീഫ് സെക്രട്ടറി രാജീവ് കുമാറിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വൈസ് ചാന്‍സിലര്‍ ഡല്‍ഹിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചു. എന്നാല്‍ വൈസ് ചാന്‍സിലര്‍ ജി.സി ത്രിപാഠി ഈ വാര്‍ത്ത നിഷേധിച്ചു. അതിനിടെ, ക്യാംപസില്‍ പ്രതിഷേധം നടത്തിയ ആയിരം വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സ്വന്തം മണ്ഡലത്തില്‍ നടന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍തികളോട് മാപ്പു പറയണമെന്നും കര്‍ശന നടപടി സ്വീകരിക്കണമന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, യു.പി മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. അതേസമയം, വിദ്യാര്‍തികളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.