കൊച്ചു മോണകൾ കാട്ടി പുഞ്ചിരിക്കുന്ന സുന്ദരികുട്ടിയായിരുന്നു അവൾ. ആറ് മാസം മാത്രം പ്രായമായ ഓമനത്തം തുളമ്പുന്ന കുട്ടികുറുമ്പിയെ അന്ധതയിലേയ്ക്ക് തളളി വിട്ടിരിക്കുകയാണ് സ്വന്തം ബന്ധുക്കൾ. ജൻമം നൽകിയ അമ്മ തന്നെ ഈ ക്രൂരരകൃത്യത്തിന് പിന്നിലുണ്ടെന്നാണ് പിതാവിന്റെ ആരോപണം. കൊൽക്കത്തയിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കുടുംബവഴക്കിനെ തുടർന്നാണ് ബന്ധുക്കൾ പിഞ്ചുകുട്ടിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് പ്രതികാരം വീട്ടിയത്.
കുട്ടിയുടെ അച്ഛൻ ജയന്താ ചക്രബോർത്തി ഗ്രാമത്തിലെ പൂജാരിയാണ്. ക്ഷേത്രത്തിലെ തുച്ഛമായ വരുമാനത്തോടോപ്പം നാട്ടുകാർ അറിഞ്ഞു നൽകുന്ന സാമ്പത്തിക സഹായങ്ങൾ കൊണ്ടാണ് കുടുംബം കഴിഞ്ഞു പോകുന്നത്. സംഭവത്തിനു ശേഷം കുഞ്ഞിനെ തകർന്ന ഹൃദയത്തോടെ ആ അച്ഛൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കാഴ്ച ശക്തി വീണ്ടെടുക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ വലത് കണ്ണിന്റെ കാഴ്ച്ച പൂർണ്ണമായും നഷ്ടപ്പെട്ടു ഇടത് കണ്ണിന് ഗുരുതരമായി അണുബാധയേറ്റിട്ടുണ്ട്. അണുബാധ തലച്ചോറിലേക്കും പകർന്നിട്ടുണ്ട് ഇത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങളിലെക്ക് വഴിവയ്ക്കും.
സംഭവത്തിൽ ഇതു വരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടിയുടെ അമ്മയ്ക്കും ഹീനകൃത്യത്തില്‍ പങ്കുണ്ടെന്ന ആരോപണം സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. പുഞ്ചിരികളുടെയും സൗന്ദര്യത്തിന്റെയും ലോകത്തിലേയ്ക്ക് തന്റെ മകൾ മടങ്ങി വരുമെന്ന ശുഭപ്രതീക്ഷയോടെ പൊന്നുമകളെ നെഞ്ചോട് ചേർത്ത് ആ അച്ഛൻ പായുകയാണ്. പ്രാർത്ഥനയോടെ അവളുടെ ജന്മഗ്രാമവും.