പ്രായപൂർത്തിയാകാത്ത സഹപാഠികൾ മൂന്നു കാറുകളിലായി നടത്തിയ മൽസരയോട്ടത്തെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സിൽക്ക്ബോർഡ് ജംക്‌ഷനു സമീപം മേൽപാലത്തിൽ ഇന്നലെ പുലർച്ചെ മൂന്നിനുണ്ടായ അപകടത്തിൽ വ്യവസായി സലീമിന്റെ മകൻ അർഫാൻ (16) ആണ് മരിച്ചത്. ശ്രീനിവാസ് ഗോവിന്ദരാജു, അനിരുദ്ധ് കൃഷ്ണമൂർത്തി, എന്നിവർക്കു പരുക്കേറ്റു. ലൈസൻസില്ലാത്ത മക്കൾക്കു കാർ നൽകിയ രക്ഷിതാക്കൾക്കെതിരെ അശ്രദ്ധമൂലമുള്ള മരണത്തിനു കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.
എച്ച്എസ്ആർ ലേഔട്ടിലെ സ്വകാര്യ കോളജിൽ പിയുസി ഒന്നാംവർഷം വിദ്യാർഥികളായ മൂവരും ഇലക്ടോണിക് സിറ്റിയിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന കാർ ഫ്ലൈഓവർ ഇറങ്ങിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടു. അർഫാൻ ഓടിച്ച കാർ മുന്നിലെ കാറിൽ ഇടിച്ചശേഷം മീഡിയനിൽ ഇടിച്ചു തകരുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അർഫാൻ തൽക്ഷണം മരിച്ചു.
ശ്രീനിവാസ് ഓടിച്ച കാർ മീഡിയന്റെ മറുഭാഗം കടന്ന് എതിരെവന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു. പിന്നിൽ വന്ന അനിരുദ്ധിന്റെ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. അനിരുദ്ധും ശ്രീനിവാസും പരുക്കുകളോടെ രക്ഷപ്പെട്ടു. കാറുകൾക്കു 150 കിലോമീറ്റർ വേഗമുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ടാങ്കർ ഡ്രൈവർ വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
∙∙∙∙∙∙
രക്ഷിതാക്കളുടെ അമിത സ്നേഹവും അശ്രദ്ധയുമാണ് ഇത്തരം അപകടങ്ങൾക്കു കാരണം. ഇതിൽ രക്ഷിതാക്കൾ നേരിട്ടോ അല്ലാതെയോ ഉത്തരവാദികളാണ്. ഇത്തരം അശ്രദ്ധ മറ്റുള്ളവരുടെ കൂടി ജീവൻ അപകടത്തിലാക്കുകയാണ്. ഈ അപകടത്തിൽ പൊലീസ് എടുത്ത നടപടി എല്ലാവർക്കും മുന്നറിയിപ്പാകണം.
എൻ. മഹേഷ്, ട്രാഫിക് പൊലീസിന്റെ ഫെയ്സ് ബുക് പേജിൽ കുറിച്ചത്