ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ടും ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമായ സർദാർ സരോവർ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. ഗുജറാത്തിലെ നർമദ ജില്ലയിലെ കേവാദിയയിൽ 56 വർഷം മുൻപ് അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ആണ് പദ്ധതിക്കു തറക്കല്ലിട്ടത്. നരേന്ദ്ര മോദിയുടെ 67–ാം ജന്മദിനംകൂടിയാണിന്ന്.
ജന്മദിനത്തോടനുബന്ധിച്ച് ഇന്നു ബിജെപിയും പാർട്ടി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും സേവാ ദിവസമായി ആഘോഷിക്കും. അണക്കെട്ട് ഉദ്ഘാടനത്തിനു ശേഷം പ്രദേശത്തുനിന്നു സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ (ഐക്യ പ്രതിമ) നിർമാണം നടക്കുന്ന ഗുജറാത്തിലെ സാധു ബേടിലെത്തി പ്രധാനമന്ത്രി പുരോഗതി വിലയിരുത്തും.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ തലത്തിലും രാജ്യത്തെ എല്ലാ ജില്ലകളിലും പാർട്ടി തലത്തിലും ഇന്നു സേവാദിവസ പരിപാടികൾ സംഘടിപ്പിക്കും. ശുചീകരണം, വൃക്ഷത്തൈ നടീൽ, മെഡിക്കൽ ക്യാംപുകൾ തുടങ്ങിയവയാണു പരിപാടികൾ. ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്നു റാഞ്ചിയിൽ ‘സേവാ ദിവസ’ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
അണക്കെട്ട് ഉയരം 138 മീറ്റർ
ഗുജറാത്തിൽ നർമദാനദിയിൽ നവഗാമിനു സമീപമാണ് അണക്കെട്ട്. അണക്കെട്ടിന്റെ ഇപ്പോഴത്തെ ഉയരം 138 മീറ്റർ. നേരത്തേ ഇതു 121.92 മീറ്ററായിരുന്നു. നിലവിൽ 40.73 ലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷി. അണക്കെട്ടിന്റെ നീളം 1.2 കിലോമീറ്റർ. 30 ഷട്ടറുകൾ; ഓരോന്നിനും 450 ടൺ ഭാരം. ഒരു മണിക്കൂർ എടുക്കും ഷട്ടർ പൂർണമായി തുറക്കാൻ.
യഥാക്രമം 1200 മെഗാവാട്ട്, 250 മെഗാവാട്ട് വീതം വൈദ്യുതി ഉൽപാദനശേഷിയുള്ള രണ്ടു വൈദ്യുത നിലയങ്ങളാണ് അണക്കെട്ടിന്റെ ഭാഗമായുള്ളത്. ഇവിടെ ഇതിനകം 4141 കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചുകഴിഞ്ഞു. അണക്കെട്ടിൽനിന്ന് ഇതിനകം 16,000 കോടിയിലേറെ രൂപയുടെ വരുമാനം നേടിയതായാണു സർക്കാർ കണക്ക് – നിർമാണത്തിനു ചെലവായ പണത്തിന്റെ ഇരട്ടി. യുഎസിലെ ഗ്രാൻഡ് കൂളി ഡാം ആണു ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്.
ഗുണഭോക്താക്കൾ മൂന്നു സംസ്ഥാനങ്ങൾ
അണക്കെട്ടിൽനിന്നുള്ള വൈദ്യുതിയും വെള്ളവും പ്രധാനമായി മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ പങ്കിടും. വൈദ്യുതിയുടെ 57% മഹാരാഷ്ട്രയ്ക്ക്. മധ്യപ്രദേശിന് 27%, ഗുജറാത്തിനു 16%. മധ്യപ്രദേശിലെ 18 ലക്ഷം ഹെക്‌ടർ ഭൂമിയിൽ ജലസേചനം.
ഗുജറാത്തിലെ പകുതിയോളം (9,633) ഗ്രാമങ്ങളിലേക്കും 131 പട്ടണങ്ങളിലേക്കും കനാൽ ശൃംഖലയിലൂടെ നർമദാജലം ഒഴുകും. മഹാരാഷ്ട്രയിലെ 37,500 ഹെക്ടർ ആദിവാസി മലയോര ഭൂമിയിൽ ജലമെത്തിക്കും. രാജസ്ഥാൻ മരുഭൂമിയിലെ തന്ത്രപ്രധാനമായ ബാർമർ, ജലോർ ജില്ലകളിലെ 2,46,000 ഹെക്ടർ ഭൂമിയിലെ ജലസേചനവും പദ്ധതിയിലുണ്ട്.
നിർമാണം വൈകി
1961ലാണു പദ്ധതിക്കു തറക്കല്ലിട്ടതെങ്കിലും വിവിധ കാരണങ്ങളാൽ നിർമാണം വൈകി. മേധ പട്‌കറുടെ നേതൃത്വത്തിലുള്ള നർമദാ ബച്ചാവോ ആന്ദോളൻ (എൻബിഎ) സുപ്രീം കോടതിയിൽനിന്നു സ്റ്റേ നേടിയതിനെ തുടർന്ന് 1996ൽ നിർമാണം നിർത്തിവച്ചു. പുനരധിവാസ, പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
ഒടുവിൽ, 2000 ഒക്ടോബറിൽ സുപ്രീം കോടതി അനുവദിച്ചതോടെ നിർമാണം പുനരാരംഭിച്ചു. കഴിഞ്ഞ ജൂൺ 16ന് അണക്കെട്ടിന്റെ 30 ഷട്ടറുകളും അടച്ചു ജലനിരപ്പ് ഉയർത്താൻ തുടങ്ങി.
മുങ്ങുന്ന ഗ്രാമങ്ങളിൽ നിരാശ്രയരായി ഗ്രാമീണർ; മേധ പട്‌കറുടെ നേതൃത്വത്തിൽ ജലസത്യഗ്രഹം
സർദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തിയതോടെ ബർവാനി, ധർ ജില്ലകളിലെ നൂറുകണക്കിനു ഗ്രാമങ്ങൾ മുങ്ങി. ഒട്ടേറെ ഗ്രാമീണർ വീടുകൾ ഉപേക്ഷിക്കാതെ അവിടെ തുടരുന്നുവെന്നാണു റിപ്പോർട്ടുകൾ. ഛോട്ടാ ബർദ ഗ്രാമത്തിൽ മേധ പട്‌കറുടെ നേതൃത്വത്തിൽ ഇന്നലെ ജലസത്യഗ്രഹം നടത്തി. സിപിഎം നേതാവ് സുഭാഷിണി അലി, സാമൂഹിക പ്രവർത്തക അരുന്ധതി ധുരു തുടങ്ങിയവരും സമരരംഗത്തുണ്ട്.
ഗ്രാമീണർക്കു പുനരധിവാസമോ നഷ്ടപരിഹാരമോ നൽകിയിട്ടില്ലെന്നാണു പ്രധാന ആക്ഷേപം. അണക്കെട്ടിൽ പരമാവധി ജലനിരപ്പ് ആകുന്നതോടെ മധ്യപ്രദേശിലെ 192 ഗ്രാമങ്ങളിൽ 40,000 കുടുംബങ്ങൾ ഭവനരഹിതരാകുമെന്ന് എൻബിഎ വ്യക്തമാക്കി. 141 ഗ്രാമങ്ങളിലെ 18,386 കുടുംബങ്ങളെ ബാധിക്കുമെന്നാണു സർക്കാർകണക്ക്.