അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുക്കമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു കഴിഞ്ഞു. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്നവനെന്ന് ദുഷ്പേര് കഴുകി കളഞ്ഞ പട്ടാഭിഷേകത്തിന് കോൺഗ്രസിന്റെ യുവരാജാവ് തയ്യാറായി കഴിഞ്ഞു. എല്ലാവരും നിർബന്ധിച്ചാൽ പ്രധാനമന്ത്രിയാകാൻ താൻ തയ്യാറാണെന്ന് രാഹുൽ പറഞ്ഞു കഴിഞ്ഞു. കോൺഗ്രസ് രാഷ്ട്രീയം എന്നും ഗാന്ധി-നെഹ്റു പരിവാറിനു ചുറ്റം കറങ്ങിക്കൊണ്ടെയിരിക്കും എന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ് രാഹുലിന്റെ പ്രഖ്യാപനം.
ഒടുവില്‍ ഗാഹുല്‍ ഗാന്ധി പറഞ്ഞു. അഖിലാണ്ഡ മണ്ഡലത്തിലെയും കോണ്‍ഗ്രസുകാര്‍ കാത്തിരുന്ന വാക്കുകള്‍ . 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുവാന്‍ താന്‍ തയ്യാറാണ്. പ്രധാനമന്ത്രിയാകാന്‍ തയ്യാറാണ്. പക്ഷെ പറഞ്ഞത് സ്വന്തം മണ്ണില്‍ വെച്ചായിരുന്നില്ല. യുഎസ് പര്യടനത്തിന്‍റെ ഭാഗമായി കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ . ബിജെപി സര്‍ക്കാരിന്‍റെ നയങ്ങളെ അക്കമിട്ടു വിമര്‍ശിച്ച രാഹുല്‍ തനിക്കെതിരെയുള്ള വ്യക്തിപരമായ ആരോപണങ്ങള്‍ക്കും മറുപടി നല്‍കി.
പൊതുരംഗത്ത് തന്നെ കഴിവുകെട്ടയാളായി ചിത്രീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നായിരുന്നു രാജകുമാരന്റെ ആരോപണം. മോദിയുടെ ആശയവിനിമയശേഷി മികച്ചതാണെങ്കിലും പാര്‍ട്ടിയിലും മന്ത്രിസഭയിലും ഒപ്പമുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്താറില്ലെന്നും രാഹുല്‍ പരിഹസിച്ചു.
ആദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പറയുന്നത്. എന്നാല്‍ സംഘടന തിരഞ്ഞെടുപ്പിലൂടെ മാത്രമെ പദവി ഏറ്റെടുക്കു. രണ്ടായിരത്തി പന്ത്രണ്ടോടെ നേതാക്കള്‍ക്കിടയില്‍ കടന്ന് കൂടിയ ധാര്‍ഷ്ട്യമാണ് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തകര്‍ത്തതെന്ന് രാഹുല്‍ ഗാന്ധി തുറന്ന് സമ്മതിച്ചു. വീഴ്ചകള്‍ തിരുത്തി പാര്‍ട്ടി തിരിച്ചുവരും. കൂടുതല്‍ യുവാക്കളെ മുഖ്യധാരയിലേക്കും മുന്‍നിരയിലേക്കും എത്തിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ പരാജയപ്പെട്ട രാജകുമാരനാണെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മറുപടി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുലിനോട് തോറ്റയാളാണ് ഈ പറയുന്നത് എന്ന കാര്യം മറ്റൊരുവശം. ഗാന്ധി നെഹ്റു പരിവാറിന് പുറത്തേയ്ക്ക് പാര്‍ട്ടിയെക്കൊണ്ടുപോകാന്‍ ശ്രമിച്ച സീതാറാം കേസരിയും നരസിംഹ റാവുവും നേരിട്ട ക്രൂരമായ വിസ്മൃതി നമുക്ക് മുന്നിലുണ്ട്. അംബാനികുടുംബത്തിന്‍റെ സ്വകാര്യ ബിസനസുപോലെ ആരുടെയും കുടുംബസ്വത്തല്ല ഇന്ത്യന്‍ ജനാധിപത്യം. രാഷ്ട്രീയത്തിന്‍റെ ആ ബാലപാഠം പോലും കോണ്‍ഗ്രസിന്‍റെ യുവരാജാവിന് അറിയില്ല. നിങ്ങളെല്ലാവരും നിര്‍ബന്ധിച്ചാല്‍ ഞാന്‍ പ്രധാനമന്ത്രിയാകാമെന്ന് പറയുന്ന രാഹുലിനോട് ഒരുകാര്യം ഈ രാജ്യത്തിന്‍റെ ഭരണവകാശത്തിന്‍റെ അടിയാധാരം ഇവിടുത്തെ ജനങ്ങളുടെ പേരിലാണ്.
രാഹുല്‍ ആദ്യം തെളിയിക്കേണ്ടത് തന്‍റെ നേതൃശേഷിയാണ്. എന്നിട്ടുപോരെ ഭരണവും പ്രധാനമന്ത്രി പദവും. രാജ്യം ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളിലൊന്നും ശക്തമായ പ്രതിപക്ഷ സ്വരമാകാന്‍ രാഹുലിന് കഴിയാത്തതിന് മോദിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. "ഫോട്ടോ ഒാപ്പ്' കള്‍ക്കപ്പുറം പ്രതിഷേധ മുഖങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ രാഹുല്‍ ഒരിക്കല്‍പോലും കഴിഞ്ഞിട്ടില്ല. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും നേര്‍ക്കുനേര്‍ . ഇതാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നിലവിലെ ചിത്രം. പക്ഷെ, പ്രചനങ്ങള്‍ക്ക് പിടിതരാത്തതാണ് ഇന്ത്യന്‍ ജനാധിപത്യവും ഇന്ത്യന്‍ രാഷ്ട്രീയവും.