മകന് ചികിൽസ നിഷേധിച്ചു. മകന്റെ ദയാവധം അനുവദിക്കണമെന്ന അഭ്യർഥനയുമായി അമ്മ, ഇന്ത്യൻ പ്രസ്ഡന്റിന് കത്ത് അയച്ചു. കാണ്‍പൂരിലുള്ള ഒരു സ്ത്രീയാണ് പത്തു വയസുള്ള അസുഖബാധിതനായ മകനെ ചികിൽസിക്കാൻ നിർവാഹമില്ലാത്തതിനെ തുടർന്ന് ദയാവധത്തിന് അപേക്ഷിച്ചത്. കുട്ടിയ്ക്ക് ത്വക്കിൽ കാൻസറാണെന്നു കണ്ടെത്തിയ ഡോക്ടർ പത്തു ദിവസം കഴിഞ്ഞ് വിദഗ്ധ ചികിൽസയ്ക്കായി വരാൻ ആവശ്യപ്പെട്ടു. എന്നാൽ പത്തു ദിവസത്തിനുശേഷം കാൻസർബാധിതനായ മകനുമായി എത്തിയ സ്ത്രീ ചികിൽസാ ചെലവായ 15000 രൂപകൊടുക്കാൻ നിർവാഹമില്ലെന്നു പറഞ്ഞപ്പോൾ ഡോക്ടർ അവരെ തിരിച്ചയക്കുകയായിരുന്നു.
ഇതേതുടർന്ന് ജില്ലാ മജിസ്ട്രേറ്റിനെയും, ജില്ലാ കളക്ടറേയും, ഉപമുഖ്യമന്ത്രിയെയെല്ലാം സന്ദർശിച്ച് കാര്യം ബോധിപ്പിച്ചെങ്കിലും ആ അമ്മയ്ക്ക് നിരാശപ്പെട്ട് മടങ്ങേണ്ടി വന്നു. സർക്കാരിന്റെ ദുരിതാശ്വാസനിധിയില്‍ നിന്നും മകന്റെ ചികിൽസക്കുവേണ്ടി പണം അനുവദിക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വീടോ വരുമാനമോ ഇല്ലാത്ത ഇവർ ഇപ്പോൾ അഭയം പ്രാപിച്ചിരിക്കുന്നത് അമർനാഥ് പുരി എന്നയാളുടെ ഭവനത്തിലാണ്. നാലു വർഷമായി ഇവരെ സഹായിക്കുന്നത് അമർനാഥ് പുരിയാണ്.
കഴിഞ്ഞ അഞ്ചുമാസമായി സർക്കാരിൽ നിന്നും ഒരു സഹായവും ലഭിച്ചിട്ടില്ല. സുമനസുകളുടെ കാരുണ്യം കൊണ്ടു ലഭിക്കുന്ന പണം ഉപയോഗിച്ചാണ് മരുന്നുകൾ വാങ്ങുന്നതെന്ന് അമർനാഥ് പറയുന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ കാൺപൂർ സന്ദർശത്തിനു മുന്നോടിയായാണ് ദയാവധം തേടി അമ്മ കത്തെഴുതിയത്. സന്ദർശനസമയത്ത് നേരിൽ കണ്ട് തന്റെ സങ്കടം പറയാൻ സാധിക്കുമെന്നാണ് അമ്മയുടെ പ്രതീക്ഷ.