റിസർവ് ബാങ്കിൽ തുടരാൻ താൻ ആഗ്രഹിച്ചിരുന്നെന്നും ഷിക്കാഗോ യൂണിവേഴ്സിറ്റി അവധി നീട്ടിനൽകാൻ തയാറാകാതിരുന്നതിനാലാണു തിരിച്ചുപോയതെന്നു പറയുന്നതു ശരിയല്ലെന്നും റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ വ്യക്തമാക്കി.
മൂന്നു വർഷ കാലാവധി 2016 സെപ്റ്റംബർ നാലിനു പൂർത്തിയായെന്നും അതു കഴിഞ്ഞു തുടരാനുള്ള നിർദേശം സർക്കാരിൽ നിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഷിക്കാഗോയിലെ അവധിക്കാര്യം ഒരു വിഷയമേ ആയിരുന്നില്ല. ആവശ്യമായത്ര അവധി തരാൻ അവർ തയാറായിരുന്നു. രാജന് രണ്ടു വർഷം കൂടി നൽകാൻ സർക്കാർ ആഗ്രഹിച്ചിരുന്നെങ്കിലും അവധി നീട്ടിക്കിട്ടാനാവാത്തതിനാലാണു തുടരാതിരുന്നതെന്നായിരുന്നു അന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നത്.
1992 നുശേഷം അഞ്ചു വർഷ കാലാവധി കിട്ടാതിരുന്ന ഏക ഗവർണറാണ് രഘുറാം രാജൻ.കാലാവധി നീട്ടിക്കിട്ടാൻ സർക്കാരിന്റെ വാതിലിൽ മുട്ടിയില്ലെന്നും എന്നാൽ തുടരാനുള്ള താൽപര്യം അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. തുടങ്ങിവച്ച ശുദ്ധികലശം പൂർത്തിയാക്കാൻ വേണ്ടിയാണു തുടരണമെന്നാഗ്രഹിച്ചത്.
ബിജെപി എംപിയായ സുബ്രഹ്മണ്യൻ സ്വാമി തനിക്കെതിരെ നടത്തിയ പരാമർശത്തിനു മറുപടി പറയുന്നില്ല. ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണു നല്ലത്. പറഞ്ഞുതുടങ്ങിയാൽ അർഹിക്കുന്നതിൽ കൂടുതൽ പ്രാധാന്യം അതിനു നൽകുകയായിരിക്കും ഫലമെന്നു രാജൻ ചൂണ്ടിക്കാട്ടി. രാജൻ മാനസികമായി പൂർണ ഇന്ത്യക്കാരനല്ലെന്നും അദ്ദേഹത്തിന്റെ നയമാണു വളർച്ചയ്ക്കു വിഘാതമെന്നും സ്വാമി കുറ്റപ്പെടുത്തിയിരുന്നു.