ഡൽഹിയിലെ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു) വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ െഎസ–എസ്എഫ്െഎ–ഡിഎസ്എഫ് സഖ്യം വൻവിജയം നേടി. ജനറൽ സീറ്റുകളെല്ലാം ഇടതു സഖ്യം തൂത്തുവാരി. എബിവിപിയാണ് രണ്ടാം സ്ഥാനത്ത്. ദലിത് രാഷ്ട്രീയം ഉയർത്തിപ്പിടിച്ച ബാപ്സ തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷവും വിദ്യാർഥി യൂണിയൻ ഇടതുസഖ്യത്തിനായിരുന്നു.
എബിവിപിയുടെ നിധി ത്രിപാഠിയെ പരാജയപ്പെടുത്തി ഡിഎസ്എഫിലെ ഗീതാകുമാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൻ പ്രചാരണം നടത്തിയ എബിവിപിക്ക് ഒരു ജനറൽ സീറ്റു പോലും നേടാനാകാത്തത് വൻ ക്ഷീണമായി. കൗൺസിലർ സീറ്റുകളിലും വൻ വിജയം നേടിയ ഇടതുസഖ്യം, വിവിധ പഠന വിഭാഗങ്ങളിലും ആധിപത്യം ഉറപ്പിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം തിങ്കളാഴ്ചയേ ഉണ്ടാകൂ.
വിജയികൾ
പ്രസിഡൻറ് – ഗീതാകുമാരി – 1506 വോട്ട് ( ഭൂരിപക്ഷം 464) വൈസ് പ്രസിഡൻറ് – സിമോൺ സോയാ ഖാൻ – 1876 (ഭൂരിപക്ഷം–848) ജനറൽ സെക്രട്ടറി– ദുഗ്ഗിരാല ശ്രീകൃഷ്ണ – 2082 (ഭൂരിക്ഷം 1107) ജോയൻറ് സെക്രട്ടറി – സുഭാൻഷു സിങ് – 1755 (835)
ജെഎൻയുവിൽനിന്ന് കാണാതായ നജീബ് എന്ന വിദ്യാർഥിയുടെ തിരോധാനവും യുജിസി വിജ്ഞാപനത്തെ തുടർന്ന് ഗവേഷണ കോഴ്സുകളിലെ സീറ്റുകൾ വൻതോതിൽ വെട്ടിക്കുറച്ചതും സർവകലാശാലയ്ക്കെതിരെ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന അപവാദ പ്രചാരണങ്ങളുമെല്ലാം തിരഞ്ഞെടുപ്പിൽ വിഷയമായിരുന്നു.
ഇത്തവണ യൂണിയൻ തിരഞ്ഞെടുപ്പിൽ 58.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ പോളിങ് കുറവായിരുന്നു. രാവിലെ ഒൻപതര മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടന്ന ആദ്യ ഘട്ടത്തിൽ 25 ശതമാനത്തിൽ താഴെയായിരുന്നു പോളിങ്.
എല്ലാ വിദ്യാർഥി സംഘടനകളും പ്രസിഡന്റ് സ്ഥാനത്തേക്കു വനിതാ സ്ഥാനാർഥികളെ മൽസരിപ്പിച്ച ആദ്യ തിരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. സംഘടനാ സ്ഥാനാർഥികൾക്കു കനത്ത വെല്ലുവിളി ഉയർത്തി സ്വതന്ത്ര സ്ഥാനാർഥി ഫാറൂഖ് ആലവും രംഗത്തുണ്ടായിരുന്നു.