ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ താമസസ്ഥലമായ ആഡംബര ‘ഗുഹ’യിൽ നിന്ന് വനിതാ അനുയായികൾ താമസിക്കുന്ന ഹോസ്റ്റലിലേക്കു രഹസ്യ തുരങ്കം. സിർസയിലെ 800 ഏക്കർ വരുന്ന ദേരാ ആസ്ഥാനത്തു രണ്ടാം ദിവസവും തുടരുന്ന പരിശോധനയിലാണു തുരങ്കം കണ്ടെത്തിയത്.
ഇവിടെനിന്നു പുറത്തേക്ക് അഞ്ചു കിലോമീറ്റർ വരുന്ന മറ്റൊരു തുരങ്കവും കണ്ടെത്തിയിട്ടുണ്ട്. മണ്ണും ചെളിയും മൂടിക്കിടക്കുന്ന ഈ തുരങ്കം അടിയന്തര ഘട്ടത്തിൽ ഗുർമീതിനു രക്ഷപ്പെടാൻ വേണ്ടി ഉണ്ടാക്കിയതാണെന്നു കരുതുന്നു.
മാനഭംഗക്കേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ഗുർമീതിന്റെ ആസ്ഥാനത്തു നടക്കുന്ന റെയ്ഡിൽ 85 പെട്ടി സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. അനധികൃത പടക്കശാലയിലാണ് ഇതു സൂക്ഷിച്ചിരുന്നത്. രണ്ടു ദിവസമായി തുടരുന്ന പരിശോധനയിൽ നൂറു കണക്കിന് അർധസൈനികരും പൊലീസുകാരും പങ്കെടുക്കുന്നുണ്ട്. 50 വിഡിയോഗ്രഫർമാർ പരിശോധന ചിത്രീകരിക്കുന്നു. പ്രദേശത്തു നിരോധനാജ്ഞ തുടരുന്നു.
നിഗൂഡതകളുടെ പിങ്ക് ഗുഹ; നക്ഷത്ര റിസോർട്
ഗുർമീതിന്റെ പിങ്ക് നിറത്തിലുള്ള ഗുഹയിൽ വച്ചാണു മാനഭംഗം നടന്നതെന്നാണ് ഇരകളായ യുവതികൾ നേരത്തേ പരാതി നൽകിയത്. ഈ ഗുഹയിൽ നിന്നു വനിതാ ഹോസ്റ്റലായ സാധ്വി നിവാസിലേക്കു രഹസ്യ ഇടനാഴിയുള്ളതായാണു കണ്ടെത്തിയത്. ഗുർമീതിന്റെ നൂറു കണക്കിനു ഷൂ, ഡിസൈനർ വസ്ത്രങ്ങൾ, തൊപ്പികൾ, നിരോധിത കറൻസി, ആഡംബര കാർ തുടങ്ങിയവയും കണ്ടെടുത്തു.
ദേരാ ആസ്ഥാനത്തുള്ള ഏഴു നക്ഷത്ര സൗകര്യങ്ങളുള്ള ‘എംഎസ്ജി റിസോർട്ട്’ അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. ഐഫെൽ ടവർ, താജ് മഹൽ, ഡിസ്നി വേൾഡ് എന്നിവയുടെ മാതൃകകൾ അലങ്കരിക്കുന്ന അത്യാഡംബര റിസോർട്ടാണിത്. ഗുർമീതിന്റെ കുടുംബാംഗങ്ങൾക്കു താമസിക്കാനായി വേറെ ആഡംബര ബംഗ്ളാവുകളും ഇവിടെയുണ്ട്. ഇന്റർനാഷനൽ സ്കൂൾ, ഷോപ്പിങ് മാൾ, ആശുപത്രി, സ്റ്റേഡിയം, സിനിമാ തിയറ്റർ തുടങ്ങിയവയും ക്യാംപസിലുണ്ട്.
അനുമതിയില്ലാതെ അവയവ കൈമാറ്റം
സിർസ∙ ദേരയുടെ സ്പെഷ്യൽറ്റി ആശുപത്രിയിൽ അനുമതിയില്ലാതെ അവയവ കൈമാറ്റ ശസ്ത്രക്രിയ നടന്നിരിക്കാമെന്നും സംശയം. അവയവ കൈമാറ്റ ശസ്ത്രക്രിയ, വിത്തുകോശ ചികിൽസ എന്നിവയുണ്ടെന്നാണ് ആശുപത്രി വെബ്സൈറ്റിലുള്ളത്. എന്നാൽ, നാഷനൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ളാന്റ് ഓർഗനൈസേഷനിൽ ആശുപത്രി റജിസ്റ്റർ ചെയ്തിട്ടില്ല. അവയവ കൈമാറ്റവും വിത്തുകോശ ചികിൽസയും നടന്നിട്ടുണ്ടെങ്കിൽ അത് അനധികൃതമാണ്.
കമാൻഡോ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
ചണ്ഡിഗഡ്∙ ഗുർമീത് കുറ്റക്കാരനാണെന്ന വിധി വന്നയുടൻ പഞ്ച്കുളയിൽ കലാപം ആസൂത്രണം ചെയ്തതിൽ മുഖ്യപ്രതിയെന്നു കരുതുന്ന ദേരാ സച്ച പഞ്ച്കുള ഇൻചാർജ് ചാംകൗർ സിങ്, സംഘടനയുടെ മറ്റൊരു ചുമതലക്കാരൻ ദാൻ സിങ് എന്നിവരെ അറസ്റ്റ് ചെയ്തു. കലാപം ഉണ്ടാക്കാൻ സംഘടന അഞ്ചു കോടി രൂപ മുടക്കിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
പഞ്ച്കുളയിൽ നിന്നു ജയിലിലേക്കുള്ള യാത്രയിൽ ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പഞ്ചാബ് പൊലീസ് കമാൻഡോ കരംജിത് സിങ്ങിനെ പാട്യാലയിൽ അറസ്റ്റ് ചെയ്തു. ഗുർമീതിന്റെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നയാളാണ് കരംജിത് സിങ്.