ഉത്തർപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും ശിശുക്കളുടെ കൂട്ടമരണം. നാസികിലെ ജില്ലാ സിവിൽ ആശുപത്രിയിൽ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽമാത്രം മരിച്ചത് 55കുഞ്ഞുങ്ങൾ. അതേസമയം, മരണംസംഭവിച്ചത് ആശുപത്രിയുടെ പിഴവുമൂലമല്ലെന്ന വിശദീകരണവുമായി അധികൃതർ രംഗത്തെത്തി.
നാസിക് ജില്ലാ സിവിൽആശുപത്രിയിൽ കഴിഞ്ഞ ഏപ്രിൽമുതൽ ഓഗസ്റ്റ് അവസാനംവരെ നടന്ന , കുട്ടികളുടെ മരണനിരക്കാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ചുമാസത്തിനിടെ ആകെ മരിച്ചത് 187കുഞ്ഞുങ്ങൾ. ഇതിൽ 55ഉം ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ. ഇതേ ആശുപത്രിയിൽതന്നെ ജനിച്ച നവജാതശിശുക്കളും, അത്യാസന്നനിലയിൽ ഇവിടെ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളും ഇതിൽ ഉൾപ്പെടും.
കുട്ടികളുടെ മരണനിരക്ക് സംബന്ധിച്ച കണക്കുകൾ ആശുപത്രി സർജൻ സുരേഷ് ജഗ്ദാലെ സ്ഥിരീകരിച്ചു. കുട്ടികളെ പ്രവേശിപ്പിക്കുന്ന തീവ്രപരിചരണവിഭാഗത്തിൽ ഓക്സിജൻ സിലണ്ടറുകൾ ലഭ്യമാത്തതാണ് മരണകാരണമെന്ന ആക്ഷേപം തള്ളിയ അദ്ദേഹം, ആശുപത്രിക്ക് പിഴവുസംഭവിച്ചിട്ടില്ലെന്ന് പറഞ്ഞു. അത്യാസന്നനിലയില്‍ മറ്റ് ആശുപത്രികളിൽനിന്ന് എത്തിക്കുന്ന കുട്ടികളുടെകൂടി മരണനിരക്കാണിതെന്നും, മാസംതികയാതെ നടക്കുന്ന പ്രസവവും, ശ്വാസകോശ സംബന്ധമായ അസുഖവും മരണത്തിന് കാരണമാകുന്നതായും അധികൃതർ പറയുന്നു.
എന്നാൽ, ഒരുകുട്ടിക്കുമാത്രം സൗകര്യമുള്ള ഇൻക്യുബേറ്ററിൽ ഒന്നിൽകുടുതൽ കുട്ടികളെ പ്രവേശിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ആശുപത്രി സന്ദർശിച്ച സ്ഥലം എംഎൽഎ ജയ്‍വന്ത്ര ജാദവ്, അണുബാധയാണോ മരണകാരണമെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ അടയന്തരമായി ഇടപടുമെന്ന് ആരോഗ്യമന്ത്രി ദീപക് സാവന്ത് പറഞ്ഞു.