ഗൗരിയെ വധിച്ചതാര് എന്നതിന് സംഘപരിവാറിലേക്ക് അനവധി വിരലുകള്‍ ഉയരുന്നിടത്താണ് വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എ ഡി.എന്‍.ജീവന്‍രാജ് രംഗത്തു വന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് മോശമായി എഴുതിയതാണ് ഗൗരി ലങ്കേഷിന്റെ വധത്തിന് പ്രേരണയായതെന്നാണ് നിലപാട്. അങ്ങനെ എഴുതിയില്ലായിരുന്നെങ്കില്‍ ഗൗരി ഇപ്പോഴും ജീവിച്ചിരുന്നേനെയെന്ന് ശൃംഗേരി എംഎല്‍എ ഡി.എന്‍.ജീവന്‍രാജ് പറഞ്ഞു. ബിജെപിയുടെ ചലോ മംഗളുരു റാലിയെ ചിക്കമംഗളുരുവില്‍ അഭിസംബോധന ചെയ്യുകയായിരുന്നു എംഎല്‍എ.
കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ആര്‍എസ്എസുകാർ കൊല്ലപ്പെട്ടിരുന്നത് എങ്ങനെയെന്ന് നിങ്ങൾക്കറിയാം. ഗൗരി ലങ്കേഷ് തന്റെ പത്രത്തിൽ ആർഎസ്എസുകാരുടെ മരണത്തെക്കുറിച്ച് എഴുതിയിരുന്നു. അന്ന് അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ അവർ ജീവിച്ചേനേ. എനിക്ക് സഹോദരിയെ പോലെയായിരുന്നു അവർ. എന്നാൽ ബിജെപിക്കെതിരെയോ ആർഎസ്എസിനെതിരെയോ എഴുതുന്നത് എനിക്ക് അംഗീകരിക്കാനാകില്ല – എംഎൽഎ യോഗത്തിൽ പറഞ്ഞു. അതേസമയം, കൊലപാതകത്തില്‍ ആര്‍എസ്എസിന്റെ പങ്ക് തെളിയിക്കുന്നതാണ് ജീവന്‍രാജിന്റെ പ്രസ്താവനയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
സംഘപരിവാറിനെ കൂടുതല്‍ സംശയത്തിലാക്കുന്നതോ ശൃംഗേരി എംഎല്‍എയുടെ പ്രസ്താവന. ഇനി സംഘപരിവാറിലെ ആര്‍ക്കും ഒരു ബന്ധവുമില്ലെന്നുതന്നെ ഇരിക്കട്ടെ. അപ്പോഴും ഗൗരിയുടെ മരണത്തെക്കുറിച്ച് പൊതുസമൂഹം ഉന്നയിക്കുന്ന ഉല്‍ക്കണ്ഠ അതേ അളവില്‍ സംഘപരിവാറിനുണ്ടോ?