രാഷ്ട്രീയ പരിചയത്തേക്കാള്‍ ഭരണപാടവമുള്ള സിവില്‍ സര്‍വീസുകാരെയും കൂറുള്ള കഠിനാധ്വാനികളെയുമാണ് തനിക്ക് വേണ്ടതെന്ന മുന്നറിയപ്പോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മന്ത്രിസഭയിൽ വൻ അഴിച്ചു പണി നടത്തിയത്. ഇനിയും മുടന്തി മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവായിരിക്കും ഇത്തരമൊരു നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
കഠിനാധ്വാനികള്‍ക്ക് കൈനിറയെ നല്‍കിയപ്പോള്‍ ഉഴപ്പിയാല്‍ പുറത്തേയ്ക്ക് പോകുമെന്ന സന്ദേശം നല്‍കി. മന്ത്രിമാരുടെ പ്രവര്‍ത്തന മികവിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കിയ പ്രധാനമന്ത്രിക്ക് പക്ഷെ ആര് മാര്‍ക്കിടുമെന്ന ചോദ്യം ബാക്കിയാകുകയാണ്.2019 ലെ തെരഞ്ഞെടുപ്പിൽ കണ്ണുനട്ടാണ് മോദി തന്റെ മന്ത്രിസഭയുടെ മുഖം മിനുക്കിയത്. ഒരിക്കൽ കൂടി അധികം വിയർപ്പൊഴുക്കാതെ അധികാരത്തിൽ എത്താനാകുമെന്ന് മോദിയും അമിത് ഷായും കണക്ക് കൂട്ടുന്നു. 350 സീറ്റുകൾ നേടുമെന്നാണ് പ്രഖ്യാപനം.
അവശേഷിക്കുന്ന 18 മാസം കൊണ്ട് തെറ്റില്ലാത്തൊരു സര്‍ക്കാരാണെന്ന് പറയിപ്പിക്കുക. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായിയപ്പോയെന്ന ജനങ്ങളുടെ നിരാശയെ മറച്ചുവെയ്ക്കുക. കൊട്ടിഘോഷിച്ച മന്ത്രിസഭാ പുന:സംഘടനയുടെ യഥാര്‍ഥ ഉദ്ദേശം ഇവയാണ്.പ്രധാനമന്ത്രിക്കൊപ്പം 27 കാബിനറ്റ് മന്ത്രിമാര്‍ , 11 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍, 37 സഹമന്ത്രമാര്‍. പ്രധാനമന്ത്രിയെക്കൂടാതെ മന്ത്രിസഭയുടെ അംഗബലം 75. പരമാവധി ആകാവുന്നത് 81 പേര്‍. പരിമതമായ അംഗബലവും പരമാവധി പ്രവര്‍ത്തനമികവും എന്ന മുദ്രാവാക്യത്തില്‍ നിന്ന് മോദി പിന്നോട്ടുപോയി. രാഷ്ട്രീയം, സാമുദായികം, പ്രാദേശികം എന്നിങ്ങനെ മന്ത്രിമാരുടെ എണ്ണംകൂട്ടുന്നതിന് മോദിക്ക് കാരണങ്ങള്‍ പലതുണ്ടാകാം. വാരാണസിയില്‍ നിന്ന് ജയിച്ച പ്രധാനമന്ത്രിയടക്കം 12 പേര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മന്ത്രിസഭയിലുണ്ട്. 9 പേര്‍ ബിഹാറില്‍ നിന്നും.
പൂര്‍ണ ചുമതലയുള്ള ആദ്യ വനിത പ്രതിരോധമന്ത്രിയായ നിര്‍മ്മല സീതാരാമനാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. റെയ്സിന കുന്നിലെ നോര്‍ത്ത് സൗത്ത് ബ്ലോക്കുകളിലെ വന്‍തോക്കുകള്‍ക്കൊപ്പമാണ് ഇനി നിര്‍മ്മലയുടെ സ്ഥാനം. പിയൂഷ് ഗോയലിന്‍റെയും മുക്താര്‍ അബ്ബാസ് നഖ്്വിയുടെയും ധര്‍മ്മേന്ദ്ര പ്രധാന്‍റെയും ശുക്രന്‍ ഉച്ചിയിലായപ്പോള്‍ ഉമാ ഭാരതിക്കും സുരേഷ് പ്രഭുവിനും വിജയ് ഗോയലിനും പ്രതാപനഷ്ടമുണ്ടായി. രാഷ്ട്രീയ പരിചയത്തേക്കാള്‍ ഭരണപാടവമുള്ള സിവില്‍ സര്‍വീസുകാരെയും കൂറുള്ള കഠിനാധ്വാനികളെയുമാണ് തനിക്ക് വേണ്ടതെന്ന സൂചന മോദി നല്‍കി.ബിജെപിയിലെ തലമുറമാറ്റത്തിന്‍റെ ചുവരെഴുത്തായ ഈ മന്ത്രിസഭാ പുന:സംഘടനയില്‍ രഥയാത്ര തടഞ്ഞ് എല്‍ കെ അഡ്വാനിയെ അറസ്റ്റുചെയ്ത ആര്‍ കെ സിങിന് നറുക്ക് വീണത് കേവലം യാദൃശ്ചികമല്ല.
പ്രകടനം മോശമായതിനാലാണ് രാജീവ് പ്രതാപ് റൂഡിക്കും ബണ്ഡാരു ദത്താത്രേയയ്ക്കുമെല്ലാം മന്ത്രി സ്ഥാനം നഷ്ടമായത്. എന്നത്തെയും പോലെ മന്ത്രിസഭാ പുന:സംഘടനയിലും ചരടുവലിച്ചതും തീരുമാനങ്ങളെടുത്തതും അമിത് ഷാ തന്നെ. സര്‍ക്കാരിലും പാര്‍ട്ടിയിലും മോദി അമിത് ഷാ ദ്വയങ്ങളുടെ അപ്രമാദിത്വം ഒരിക്കല്‍കൂടി അടിവരയിടപ്പെട്ടു. മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തി പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കിയായിരുന്നു പൊളിച്ചെഴുത്ത്. കേരളത്തില്‍ ക്രൈസ്തവ വിഭാഗങ്ങളെ നോട്ടമിട്ട് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം നല്‍കി. കോഴവിവാദവും തമ്മിലടിയും മൂലം കാലിത്തൊഴുത്തായിക്കിടന്ന സംസ്ഥാന ബിജെപിക്കുമേല്‍ കണ്ണന്താനത്തെ ഉപയോഗിച്ച് അമിത് ഷാ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയപ്പോള്‍ കുമ്മനത്തിനും കൂട്ടര്‍ക്കും കാഴ്ച്ചക്കാരാകേണ്ടിവന്നു. ഒന്നുറക്കെക്കരയാന്‍ പോലുമാകാതെ.
ആരുവാണു ആരുവീണു എന്നതിനപ്പുറം ഈ മന്ത്രിസഭാ അഴിച്ചുപണിക്ക് മോദിയെയും അമിത് ഷായെയും അസ്വസ്ഥപ്പെടുത്തുന്ന ചില തിരിച്ചറിവുകളും കാരണമായിട്ടുണ്ട്. ഭരണത്തിലെ മധുവിധുകാലം അവസാനിച്ചുവെന്ന ബോധ്യമാണ് അതില്‍ പ്രധാനം. മൂന്നുവര്‍ഷം നീണ്ട മധുവിധുകാലം. മറ്റൊരു ഭരണാധികാരിക്കും സമീപകാല രാഷ്ട്രീയചരിത്രത്തില്‍ ലഭിച്ചിട്ടില്ലാത്ത കാലയളവ്. ഒാരോ ഫ്രെയിമിലും മോദിയുടെ വേറിട്ട ദൃശ്യങ്ങള്‍ കാണിച്ച് ഒാരോ മിനിറ്റിലും പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും ഏറ്റുപറഞ്ഞും മാധ്യമങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത മോദി മാജിക്കിന്‍റെ കണ്‍കെട്ട് ശേഷി തീര്‍ന്നു തുടങ്ങിയെന്ന തിരിച്ചറിവ്. ശരാശരിക്കാരുടെ ഉൗതിപ്പെരുപ്പിച്ച കൂട്ടായ്മമാത്രമാണ് മോദി സര്‍ക്കാര്‍ ഇതാണ് സാധാരണക്കാര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളത്.
അതൊരുതിരിച്ചറിവായി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനൊരുങ്ങുന്നതിനുമുന്‍പുള്ള അതിവിദഗ്ധമായ അതിജീവനതന്ത്രം മാത്രമാണ് മന്ത്രിസഭാ പുനസംഘടന. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനെയോര്‍ത്തുള്ള ചെറുതല്ലാത്ത പേടി മോദിക്കും അമിത് ഷായ്ക്കുമുണ്ടെന്ന സംശയം തള്ളിക്കളയാനാകില്ല. ഇന്ത്യയുടെ തിളക്കത്തെക്കുറിച്ച് ഇല്ലാക്കഥ പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ട വാജ്പേയിക്കുണ്ടായ ദുരോഗ്യം മോദിക്കുണ്ടാകുമോയെന്ന ആശങ്ക താമരക്യാംപിലുണ്ട്.
ശുചിത്വഭാരതം, നമാമി ഗംഗേ, ഡിജിറ്റല്‍ ഇന്ത്യ, നോട്ട് രഹിത ഇന്ത്യ പദ്ധതികള്‍ വെറും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി. നോട്ട് അസാധുവാക്കല്‍ ഹിമാലയന്‍ മണ്ടത്തരമാണെന്ന് ആര്‍ബിെഎ റിപ്പോര്‍ട്ട് തന്നെ ശരിവെയ്ക്കുന്നു. കള്ളപ്പണം തിരികെ വരുന്നതും സ്വന്തം അക്കൗണ്ടില്‍ 15 ലക്ഷം രൂപയെത്തുന്നതും വിശ്വസിച്ചവരുടെ ചോദ്യങ്ങള്‍ ബാക്കിയുണ്ട്. സാമൂഹിക സുരക്ഷാ പദ്ധതികളുടെ പരസ്യത്തിനായി ഈ വര്‍ഷം ചെലവിട്ടത് 1,153 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 200 കോടി രൂപ കൂടുതല്‍. എല്ലാ പരസ്യങ്ങളും മോദിയെ കേന്ദ്രീകരിച്ച്. ജിഡിപി 5.7 ശതമാനത്തിലേക്ക് ഇടഞ്ഞു. കൃഷി ബ്ലൂവെയില്‍ഗെയിമിനേക്കാള്‍ വലിയ ജീവനെടുക്കുന്ന മരണക്കളിയായി.
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യയിലുള്ളത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതിരുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം മോദിയെ വേട്ടയാടുന്നു. 2020 ല്‍ ശരാശരി 29 വയസുള്ള യുവാക്കള്‍ക്കെല്ലാം തൊഴില്‍ ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം ജലരേഖയാകുമെന്ന തിരിച്ചറിവാണ് റൂഡിയുടെയും ദത്താത്രേയയുടെയും കസേര തെറിക്കാന്‍ കാരണം. ഒാരോ ദിവസവും ഇന്ത്യയില്‍ അപ്രത്യക്ഷമാകുന്നത് 550 തൊഴിലവസരങ്ങളെന്ന് സംഘടനയായ പ്രഹര്‍ പുറത്തുവിട്ട കണക്ക്. ബുള്ളറ്റ് ട്രെയിനെക്കുറിച്ച് വാചാലമാകും മുന്‍പ് നിലവിലെ ട്രെയിന്‍ യാത്ര സുരക്ഷിതമാക്കൂവെന്ന് ഒന്നിനുപിറകെ ഒന്നായി നടക്കുന്ന ട്രെയിന്‍ അപകടങ്ങള്‍ക്കിടെ ജനം ആവര്‍ത്തിക്കുന്നു. മന്ത്രിസഭാ പുന:സംഘടനയോ? യഥാര്‍ഥ മുഖം മിനുക്കലോ? ഇനിയുള്ള ദിനങ്ങള്‍ ഉത്തരം നല്‍കും.