തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്കെതിരെ പ്രതിഷേധങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി. നിയമം കയ്യിലെടുക്കുന്നവരെ കര്‍ശനമായി നേരിടണമെന്ന് കോടതി തമിഴ്നാട് സര്‍ക്കാരിനോട് ഉത്തരവിട്ടു. ഡി.എം.കെയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന പ്രതിഷേധ പരിപാടിക്കുള്ള അനുമതി പൊലീസ് റദ്ദാക്കി.
അനിതയുടെ മരണത്തെതുടര്‍ന്ന് തമിഴ്നാട്ടില്‍ നീറ്റിനെതിരായ പ്രതിഷേധങ്ങള്‍ വ്യാപകമായിരുന്നു. മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് പ്രതിഷേധ സമരങ്ങള്‍ക്കെതിരെ സുപ്രീംകോടതി നിലപാടെടുത്തത്. സമരങ്ങള്‍ ജനജീവിതത്തെ ബാധിക്കുന്നുണ്ടെന്നും നിയമം കയ്യിലെടുത്താല്‍ കര്‍ശന നടപടി സ്വാകരിക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അനിതയുടെ മരണം സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ഈമാസം പതിനഞ്ചിനകം കോടതിയെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തമിഴ്നാടിനോട് നിര്‍ദേശിച്ചു. അനിതയുടെ ജില്ലയായ തിരുച്ചിറപ്പള്ളിയിലും കോയമ്പത്തൂരിലും സേലത്തും ചെന്നൈയിലുമടക്കം നിരവധി സ്ഥലങ്ങളിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. കോജളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ സമരം തുടര്‍ന്നു. സമരങ്ങളോടുള്ള പോലീസിന്‍റെ അടിച്ചമര്‍ത്തല്‍ രീതിക്ക് ബലം നല്‍കുന്നതാണ് കോടതി ഉത്തരവ്. പ്രതിപക്ഷ പാര്‍ട്ടികളും സമരം ഏറ്റെടുത്തു. തിരുച്ചിറപ്പള്ളിയില്‍ നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു. നാളെ ചെന്നൈയില്‍ നടത്താനിരുന്ന ടി.ടി.വി.ദിനകരന്‍റെ പ്രതിഷേധ റാലിയും റദ്ദാക്കിയേക്കും.
പ്രതിഷേധങ്ങള്‍ക്കുമേല്‍ പിടുത്തമിട്ടുള്ള കോടതി നീക്കം എങ്ങനെ നേരിടണമെന്നാണ് ഡി.എം.കെയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്നത്. അനിയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചും നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും ഉയര്‍ന്നുവന്ന സമരങ്ങള്‍ കോടതിവിധിയോടെ നിലയ്ക്കുമോ. അതോ വിധി മറികടന്ന് ശക്തമാകുമോ എന്ന് കണ്ടറിയണം.