ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്റലിജൻസ് ഐ ജി, ബി കെ സിംഗിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. ഗൗരി ലങ്കേഷ് സമൂഹമാധ്യമങ്ങളിൽ നേരിട്ട ഭീഷണികളെ കുറിച്ചും അന്വേഷണം നടത്തും. നക്സലെറ്റുകൾക്കിടയിലെ പ്രവർത്തനം വിരോധത്തിന് കാരണമായോ എന്നും പരിശോധിക്കും.
ബി കെ സിങ് നേതൃത്വം നൽകുന്ന സംഘത്തിൽ ബെംഗളൂരു ഡിസിപി അനുച്ഛേത് അടക്കം 19 ഉദ്യോഗസ്സ്ഥരാണുള്ളത്. അയൽവാസികളിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിക്കും. പ്രതികൾ മുൻപും വീടിനു സമീപം വന്നിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പരിശോധനക്കയച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗൗരി ലങ്കേഷ് സ്ഥിരം സഞ്ചരിക്കുന്ന ബസവനഗുഡി മുതൽ രാജരാജേശ്വരി നഗർ വരെയുള്ള വഴിയിലെ പരമാവധി സി സി ടി വി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിക്കും. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ എഴുതിയതിനു ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇത് ഗൗരി ലങ്കേഷിനോടുള്ള പകക്കു കാരണമായോ എന്നും അന്വേഷിക്കും. അതേസമയം കർണാടക സർക്കാരിന്റെ നക്സൽ പാനലിൽ അംഗമായിരുന്നു ഗൗരി ലങ്കേഷ്. നക്സലൈറ്റുകൾക്ക് ആയുധം വെച്ച് കീഴടങ്ങി മുഖ്യധാരാ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സർക്കാർ നിയോഗിച്ച സമിതിയാണ് നക്സൽ പാനൽ. രണ്ടു മാസം മുൻപ് ചിക്കമംഗളുരുവിൽ നക്സലേറ്റുകളായ കന്യാകുമാരി ഭർത്താവ് ശിവു സുഹൃത്ത് ചെന്നമ്മ എന്നിവർ കീഴടങ്ങുന്നതിൽ മാധ്യസ്ഥം വഹിച്ചത് ഗൗരി ലങ്കേഷ് ആയിരുന്നു. ഇത് എന്തെങ്കിലും തരത്തിൽ വിരോധത്തിന് കാരണമായോ എന്നും അന്വേഷണം നടത്തും.