കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധിയുടെ എസ്പിജി കമാൻഡോകളിൽ ഒരാളെ ദുരൂഹസാഹചര്യത്തിൽ കാണാതായി. രാകേഷ് കുമാർ (31) എന്ന കമാൻഡോയെ സെപ്റ്റംബർ മൂന്നു മുതലാണ് കാണാതായത്. സർവീസ് റിവോൾവറും മൊബൈൽ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ചാണ് ഇയാൾ പോയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇയാളെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ല.
സോണിയയുടെ ഔദ്യോഗിക വസതിയായ ജൻപഥ് 10–ാം നമ്പർ വസതിയിൽ സെബ്റ്റംബർ ഒന്നിന് ഇയാൾ ഡ്യൂട്ടിക്കെത്തിയിരുന്നു. ഈ ദിവസം അയാളുടെ ‘ഓഫ്’ ആയിരുന്നുവെന്ന് പറയപ്പെടുന്നു. എന്നിട്ടും യൂണിഫോം ധരിച്ച് പതിവുപോലെ ഇയാൾ ഡ്യൂട്ടിക്ക് വന്നത് എന്തിനാണ് എന്നതാണ് പൊലീസിനെ വലയ്ക്കുന്നത്. സഹപ്രവർത്തകരുമായി പതിവുപോലെ ഇടപെട്ട ഇയാൾ 11 മണിയോടെ ഓഫിസിൽനിന്ന് പോവുകയും ചെയ്തു.
ദ്വാരകയിലെ ഒരു വാടകവീട്ടിൽ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പമാണ് ഇയാളുടെ താമസം. സെപ്റ്റംബർ രണ്ടിന് രാകേഷ് വീട്ടിലെത്തിയില്ലെങ്കിലും ഡ്യൂട്ടി നീട്ടി നൽകിക്കാണുമെന്നാണ് കുടുംബാംഗങ്ങൾ ധരിച്ചത്. സെപ്റ്റംബർ മൂന്നിനും രാകേഷ് വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കാണാതായെന്ന് മനസ്സിലായത്. തുടർന്ന് രാകേഷിന്റെ പിതാവ് പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.