മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിയെന്നു സംശയിക്കുന്ന ഒരാളുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു. ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഒരാൾ ബൈക്കിൽ പിന്തുടർന്നതായും കണ്ടെത്തി. അന്വേഷണം മംഗളൂരുവിലേക്ക് വ്യാപിപ്പിക്കും. ഗൗരി ലങ്കേഷിന്റെ മൃതദേഹം അല്‍പസമയത്തിനകം ബെംഗളുരുവിലെ രവീന്ദ്ര കലാക്ഷേത്രയില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. വൈകിട്ട് അഞ്ചിനാണ് സംസ്കാരം. ഗൗരി ലങ്കേഷിന്റെ വീടിന് മുന്നിലും വാതിലിലുമുള്ള സിസിടിവിയിൽ നിന്നാണ് നിർണായക ദൃശ്യങ്ങൾ ലഭിച്ചത്.
വെളിച്ചം കുറവായതിനാൽ ദൃശ്യങ്ങൾ അവ്യക്തമാണ്. ഹെൽമറ്റ് ധരിച്ച ഒരാൾ ദൃശ്യങ്ങലിൽ കാണാം. രണ്ട് ബൈക്കിന്റെ ശബ്ദം കേട്ടെന്ന് അയൽവാസികളിൽ ഒരാൾ മൊഴി നൽകിയിട്ടുണ്ട് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ പരിശോധനക്ക് അയച്ചു. ഗൗരി ലങ്കേഷ് ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ബൈക്കിൽ പിന്തുടരുന്ന ഒരാളുടെ ദൃശ്യങ്ങളും ലഭിച്ചു. സംഘപരിവാർ സംഘടനകളെ സംശയിക്കുന്ന സാഹചര്യത്തിൽ സി ബി ഐ അന്വേഷണം എന്ന ആവശ്യത്തോട് ബി ജെ പി യും യോജിക്കുകയാണ്. സിബിഐ അന്വേഷണം വേണമെന്ന് സഹോദരൻ ഇന്ദ്രജിത് ലങ്കേഷും ആവശ്യപെട്ടു.