കശ്മീരിലെ സംഘർഷങ്ങളിൽ മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥൻ രാജിവച്ചു. രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പൊലീസുകാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ചെയ്യുന്നത് ശരിയോ തെറ്റോ എന്നാണ് മനഃസാക്ഷി ഇതുവരെ എന്നോടു ചോദിച്ചിരുന്നത്. എന്നാൽ അതിനൊരു ഉത്തരമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അതിലൊരു തീർപ്പുണ്ടായിരിക്കുകയാണ്. ഞാൻ ജോലിയിൽനിന്ന് രാജിവയ്ക്കുന്നു. ഇക്കാര്യം നിങ്ങളെ വിഡിയോയിലൂടെ അറിയിക്കുന്നു – റയീസ് എന്നു പരിചയപ്പെടുത്തുന്ന പൊലീസുകാരൻ പറയുന്നു
ഒരു പാവപ്പെട്ട കുടുംബത്തിൽനിന്നുള്ളയാളാണ് ഞാൻ. പിതാവ് സാധാരണക്കാരനായ ഒരാളുമാണ്. കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കാൻ എന്തും ചെയ്യാൻ തയാറാണ്. പക്ഷേ, സ്വന്തം മനഃസാക്ഷി ഉള്ളിലിരുന്നു മരിക്കുന്നത് സഹിക്കാൻ കഴിയുന്നില്ലെന്നും റയീസ് വ്യക്തമാക്കുന്നു. ഏഴുവർഷമായി കോൺസ്റ്റബിളായി കശ്മീർ പൊലീസിൽ ജോലി ചെയ്യുന്നയാളാണ് താനെന്നും റയീസ് പറയുന്നു.
കശ്മീരിനു വേണ്ടി ജോലി ചെയ്യാമെന്നുള്ള പ്രതീക്ഷയിലാണ് പൊലീസിലേക്ക് എത്തുന്നത്. എന്നാൽ എല്ലാ ദിവസവും കശ്മീരികൾ കൊല്ലപ്പെടുന്നു. ചിലർക്ക് കാഴ്ച നഷ്ടപ്പെടുന്നു. ചിലർ ജയിലിലും വീട്ടുതടങ്കലിലുമാണ്. ഹിതപരിശോധനയെന്ന ആവശ്യം നടപ്പാക്കാത്തതിനാലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ഇവിടെ നടക്കുന്നത്. ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഇവിടെ മരിക്കുന്നുണ്ട്. എന്നാൽ കശ്മീരാണ് ഏറ്റവുമധികം വേദനിക്കുന്നത്. പാക്കിസ്ഥാനെ സ്നേഹിക്കുകയോ ഇന്ത്യയെ വെറുക്കുകയോ ചെയ്യുന്നില്ല ഞാന്‍. കശ്മീരിനെയാണ് ഞാൻ സ്നേഹിക്കുന്നത്. അവിടെ സമാധാനം വേണമെന്നാണ് ആഗ്രഹമെന്നും പൊലീസുകാരൻ പറയുന്നു. വിഡിയോയുടെ ആധികാരികത പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.