പത്താം ക്ലാസിൽ 500ൽ 442 മാർക്ക്, പ്ലസ്ടുവിൽ 1200ൽ 1176, പ്ലസ്ടു പരീക്ഷയിൽ തമിഴ്നാട്ടിലെ പെരമ്പാളൂർ ജില്ലയിൽ കണക്കിനും ഫിസിക്സിനും 100 മാർക്ക് നേടിയ ഏക വിദ്യാർഥി... മിടുമിടുക്കിയായിരുന്നു അനിത. ‘നീറ്റ്’ പരീക്ഷയോടു തോൽക്കും വരെ, തുടർന്ന്, ജീവിതം തന്നെ അവസാനിപ്പിക്കും വരെ അവളുടെ ബുക്കിൽ വിജയങ്ങൾ മാത്രമായിരുന്നു. പ്രതികൂല സാഹചര്യങ്ങളോടു പൊരുതി ഒന്നാമതായപ്പോഴെല്ലാം ഊർജമായതു ഡോക്ടറാകുകയെന്ന സ്വപ്നം. അതു തട്ടിത്തൂവിയപ്പോഴാകണം അവൾ ആദ്യമായി തോറ്റുപോയത്. നാട്ടിലെ ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടറായി അനിത എത്തണമെന്നു ജന്മഗ്രാമമായ കുഴുമൂറും ആഗ്രഹിച്ചിരുന്നു. ഇന്നലെ അവളുടെ സംസ്കാരച്ചടങ്ങിനു നിലവിളിയോടെയാണു നാടൊഴുകിയെത്തിയത്.
തിരുച്ചിറപ്പള്ളി ഗാന്ധി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ അച്ഛൻ ഷൺമുഖൻ കഷ്ടപ്പാടുകൾക്കിടയിലും മക്കളെ നന്നായി പഠിപ്പിച്ചു. ബന്ധുക്കളും അയൽവാസികളുമൊക്കെ കളിയാക്കിയപ്പോൾ തന്റെ മക്കളുടെ നേട്ടങ്ങൾ കൊണ്ടു മറുപടി പറഞ്ഞു. അനിതയുടെ മൂത്ത സഹോദരൻ മണിരത്നം എംബിഎ ബിരുദധാരിയാണ്. എംകോം പൂർത്തിയാക്കിയ രണ്ടാമത്തെയാൾ സതീഷ് ബാങ്ക് ജീവനക്കാരൻ. മറ്റു സഹോദരന്മാരായ പാണ്ഡ്യനും അരുണും എൻജിനീയറിങ്ങിനു പഠിക്കുന്നു.
നീറ്റ് പരീക്ഷയെഴുതിയ ദിവസം മുതൽ അനിത നിരാശയിലായിരുന്നുവെന്ന് അധ്യാപകർ പറയുന്നു. അഞ്ചു ചോദ്യങ്ങൾ മാത്രമാണു സിലബസിൽ നിന്നു വന്നതെന്നു ചേട്ടനോടു സങ്കടപ്പെട്ടു. എന്നാലും, നീറ്റ് വരില്ലെന്ന തമിഴ്നാട് സർക്കാരിന്റെ ഉറപ്പിൽ പ്രതീക്ഷയോടെ കാത്തിരുന്നു. ഒടുവിൽ അതു നടക്കില്ലെന്നറിഞ്ഞപ്പോൾ വെറ്ററിനറി കോളജിൽ ചേരാൻ തീരുമാനിച്ചെങ്കിലും അനിത മാനസികമായി തകർന്ന നിലയിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.