മുഖം മിനുക്കി കർണാടക മന്ത്രിസഭാ. രാമലിംഗ റെഡ്ഢി പുതിയ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു. അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാനവട്ട പുനഃസംഘടനയിൽ മൂന്നുപേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
എച്ച്.എം രേവണ്ണ, ആർ.ബി തിമ്മാപുര, ഗീത മഹാദേവപ്രസാദ് എന്നിവരാണ് കർണാടകയിൽ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വാജുഭായിവാല സത്യ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റു മന്ത്രിസഭാംഗങ്ങളും സന്നിഹിതരായിരുന്നു. മന്ത്രിസഭയിലെ ഒഴിവുകൾ നികത്തിയതോടെ മുഖ്യമന്ത്രി ഉൾപ്പെടെ സർക്കാരിന്റെ പരമാവധി അംഗബലമായ 34 മന്ത്രിമാർ തികഞ്ഞു. എംഎൽസിമാരായ ആർ.ബി തിമ്മാപുരയ്ക്ക് എക്സൈസ് വകുപ്പും , എച്ച്.എം രേവണ്ണക്ക് ഗതാഗത വകുപ്പുമാണ് ലഭിച്ചത്. അന്തരിച്ച മുൻ മന്ത്രി മഹാദേവ പ്രസാദിന്റെ ഭാര്യയും ഗുണ്ടൽപേട്ട് എംഎൽഎയുമായ ഗീതക്ക് ചെറുകിടവ്യവസായ , പഞ്ചസാര വകുപ്പിന്റെ സഹ ചുമതലയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, ജി. പരമേശ്വര കെ പി സി സി പ്രസിഡന്റ് ആയതോടെ ഒഴിഞ്ഞു കിടന്നിരുന്ന ആഭ്യന്തര മന്ത്രി സ്ഥാനതെക്കാണ് ഗതാഗത മന്ത്രിയായിരുന്ന രാമലിംഗ റെഡ്ഡി എത്തിയത്.. അടിസ്ഥാന സൗകര്യ വികസന മന്ത്രി സന്തോഷ് ലാഡിന് നൈപുണ്യ വികസന വകുപ്പിന്റെ അധികചുമതല കൂടി നൽകി.
Advertisement