മാനഭംഗക്കേസിൽ 20 വർഷം തടവിനു ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിനു ലഭിച്ചതു നാലായിരത്തിലേറെ പത്മ അവാർഡ് ശുപാർശകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണു ശുപാർശകൾ ലഭിച്ചത്. ദേര അനുയായികളായ രണ്ടു യുവതികളെ മാനഭംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെടുന്നതിനു മുൻപാണ് ഈ നാമനിർദേശങ്ങൾ ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പത്മ പുരസ്കാരം നൽകുന്നതിനു പൊതുജനങ്ങളിൽ നിന്നു ശുപാർശ സ്വീകരിക്കാൻ ഈയിടെയാണു കേന്ദ്രം തീരുമാനിച്ചത്. ഈ വർഷം ഗുർമീതിനായി ലഭിച്ചതു 4208 ശുപാർശകൾ. ഇതിൽ അഞ്ചെണ്ണം നൽകിതു ഗുർമീത് തന്നെ. മൂന്നു ശുപാർശകൾ തന്റെ സിർസയിലെ വിലാസത്തിൽ നിന്നാണു ഗുർമീത് നൽകിയത്. ഹിസാറിലെയും രാജസ്ഥാനിലെയും വിലാസങ്ങളിൽ നിന്നു മറ്റു രണ്ടെണ്ണവും.
കഴിഞ്ഞ രണ്ടുവർഷം ഒരു ശുപാർശ പോലും ലഭിക്കാത്തതിനാൽ ഇതു ബോധപൂർവമായ നീക്കമായാണു കരുതുന്നത്. ഈ വർഷം ആകെ ലഭിച്ച 18,768 ശുപാർശകളിൽ ഏറ്റവും കൂടുതലും ഗുർമീതിനാണ്. ദേര ആസ്ഥാനം നിലനിൽക്കുന്ന സിർസയിൽ നിന്നാണു ശുപാർശകളിലേറെയും. സിർസ സ്വദേശിയായ അമിത് 31 തവണയാണു ഗുർമീതിന്റെ പേരു ശുപാർശ ചെയ്തിരിക്കുന്നത്. സുനിൽ എന്നയാൾ 27 തവണയും.