നോട്ട് അസാധുവാക്കല്‍ കള്ളപ്പണം തടയുന്നതിനുള്ള നീക്കമെന്ന നിലയില്‍ ലക്ഷ്യം കണ്ടില്ലെന്ന് വ്യക്തമാക്കുന്ന കണക്കുകളുമായി റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ. അസാധുവാക്കിയ ആയിരത്തിന്റെ നോട്ടുകളില്‍ ഏകദേശം 99 ശതമാനവും തിരികെയെത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ കളളപ്പണം പിടിച്ചെടുക്കുകയായിരുന്നില്ല നോട്ട് അസാധുവാക്കലിന്‍റെ പ്രധാന ഉദ്ദേശമെന്നും പണത്തിന്‍റെ കൃത്യം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞുവെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രതികരിച്ചു.
2016 നവംബര്‍ എട്ടിന് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. ഇതില്‍ 15.28 ലക്ഷം കോടിരൂപയുടെ നോട്ടുകള്‍ ബാങ്കുകള്‍ വഴി തിരികെയെത്തിയെന്നാണ് റിസര്‍വ് ബാങ്കിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ആകെ ഒരു ശതമാനം നോട്ടുകള്‍ മാത്രമാണ് ബാങ്കുകളില്‍ എത്താതിരുന്നത്. ആയിരത്തിന്‍റെ 632.6 കോടി നോട്ടുകള്‍ ഉണ്ടായിരുന്നതില്‍ 8.9 കോടി നോട്ടുകള്‍ മടങ്ങിയെത്തിയിട്ടില്ല. തിരിച്ചെത്തിയ നോട്ടുകളില്‍ 7.62 ലക്ഷം കള്ളനോട്ടുകള്‍ കണ്ടെത്തി. നോട്ട് അസാധുവാക്കലിന് ശേഷം പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിന് 7965 കോടി രൂപ ചെലവായതായും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
നോട്ട് അസാധുവാക്കലിന് ശേഷം ആദ്യമായാണ് റിസര്‍വ് ബാങ്ക് കണക്കുകള്‍ പുറത്തുവിടുന്നത്. എന്നാല്‍ കള്ളപ്പണം തടയല്‍ മാത്രമായിരുന്നില്ല നോട്ട് അസാധുവാക്കലിന്‍റെ ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. നികുതിദായകരുടെ എണ്ണം വര്‍ധിച്ചു. നോട്ട് ഉപയോഗം കുറഞ്ഞു.
റിസര്‍വ് ബാങ്ക് നോട്ട് അസാധുവാക്കലിലൂടെ 21000 കോടി രൂപ ചെലവഴിച്ച് 16,000 കോടി രൂപ നേടിയെന്ന് പരിഹസിച്ച മുന്‍ധനമന്ത്രി പി ചിദംബരം നോട്ട് അസാധുവാക്കല്‍ ഏറ്റവും വലിയ അഴിമതിയാണെന്ന് ആരോപിച്ചു.