ദോക് ലാമിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇന്ത്യയും ചൈനയും സംയുക്തമായി സൈന്യത്തെ പിന്‍വലിക്കുമെന്ന് ഇന്ത്യ. മേഖലയില്‍ രണ്ടരമാസത്തോളമായി ഇരുരാജ്യങ്ങളുടെയും സൈന്യം മുഖാമുഖം നില്‍ക്കുകയാണ്. എന്നാല്‍ ഇന്ത്യ മാത്രമാണ് സൈന്യത്തെ പിന്‍വലിച്ചതെന്നും മേഖലയിലെ നിരീക്ഷണം തുടരുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവിലാണ് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതെന്ന് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നു. ബ്രിക്സ് ഉച്ചകോടയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം മൂന്നിന് ചൈനയിലെ ഷിയാമെനിലേക്ക് പോകുന്നതിന് മുന്‍പ് പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങളാണ് നടന്നത്.
ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ സംഗമിക്കുന്ന പ്രദേശത്ത് ജൂണ്‍ 16 ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണ് സംഘര്‍ഷസാഹചര്യങ്ങള്‍ക്ക് കാരണമായത്. ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭൂട്ടാന്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഭൂട്ടാനുമായുള്ള കരാറിന്‍റെ ഭാഗമായി ഇന്ത്യ പ്രദേശം സംരക്ഷിക്കാന്‍ സൈന്യത്തെ അയച്ചതോടെ ചൈന പ്രകോപിതരായി. ഇരുരാജ്യങ്ങളിലെയും സൈന്യം മുഖാമുഖം നില്‍ക്കുന്ന സാഹചര്യമുണ്ടായി. ഏറെ വൈകാരിമായാണ് ചൈന പ്രതികരിച്ചതെങ്കിലും ഇന്ത്യ സംയമനം പാലിച്ചു. 1962 ലെ യുദ്ധത്തെക്കുറിച്ചുള്ള ഒാര്‍മ്മപ്പെടുത്തലും താക്കീതുമുണ്ടായി. ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചശേഷം സമവായ ചര്‍ച്ചകളാകാമെന്നായിരുന്നു ചൈനയുടെ നിലപാട്. തര്‍ക്കത്തിന് കാരണമായ റോഡ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന് വ്യക്തമല്ല.