മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സ്വയംപ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാംറഹീമിന്‍റെ ശിക്ഷ നാളെ വിധിക്കാനിരിക്കെ ഉത്തരേന്ത്യയില്‍ സുരക്ഷ ശക്തമാക്കി. ഹരിയാനയിലും പഞ്ചാബിലും വ്യോമനിരീക്ഷണം ഉള്‍പ്പെടെയുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഗുര്‍മീത് റാം റഹീമിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളും പുരോഗമിക്കുന്നു.
വിധിക്ക് കാതോര്‍ത്ത് രാജ്യം, അശങ്കയോടെ ഹരിയാന ഉള്‍പ്പെടെ ഏഴ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഹരിയാനയിലും പഞ്ചാബിലും ത്രിതല സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഹ്ത്തക്കിലെ ജയിലിലാണ് ശിക്ഷാപ്രഖ്യാപനം നടക്കുക. ഇതിനായി ജയിലിനുള്ളില്‍ പ്രത്യേക കോടതി ക്രമീകരിച്ചു. കലാപസാധ്യത മുന്നില്‍കണ്ട് റോഹ്ത്തകില്‍ 28 കന്പനി അര്‍ധസൈനികരെ വിന്യസിച്ചു. അകാശനിരീക്ഷണത്തിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ആളില്ലാ വിമാനങ്ങളും ഏര്‍പ്പെടുത്തി. ഹരിയാന ഡി.ജി.പിയും ആഭ്യന്തരസെക്രട്ടറിയും ഒാരോ മണിക്കൂറും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തും.
ദേരാസച്ചസൗദയുടെ ആസ്ഥാനമായ സിര്‍സ നഗരത്തിന്‍റെ സുരക്ഷാചുമതല സൈന്യത്തിനാണ്. ആസ്ഥാനത്തിന് സമീപം ഗുര്‍മീതിന്‍റെ അനുയായികള്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. രണ്ടു വാഹനങ്ങളും തകര്‍ത്തു. ആശ്രമത്തില്‍ തന്പടിച്ച അന്‍പതിനായിരത്തിലധികം അനുയായികളെ ഒഴിപ്പിക്കാനുള്ള സൈന്യത്തിന്‍റെ ശ്രമം തുടരുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ സിര്‍സയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഗുര്‍മീതിന്‍റെ അനുയായികളില്‍ നിന്ന് എ.കെ 47 തോക്കുകള്‍ കണ്ടെടുത്തത് ആശങ്ക വര്‍ധിപ്പിച്ചു. കുരുക്ഷേത്ര, അംബാല ഉള്‍പ്പെടെ , ദേരാ സച്ചാസൗദയുടെ അന്‍പതോളം ആശ്രമങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കി.