ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ ഇല്ലായിരുന്നെങ്കില്‍ മുത്തലാഖ് കേസില്‍ വിധിവരാന്‍ പതിറ്റാണ്ടുകള്‍ എടുത്തേനെയെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഖേഹറിന് സുപ്രീംകോടതിയില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് എജിയുടെ പരാമര്‍ശം. ജസ്റ്റിസ് ഖെഹാറിനെതിരെ മുതിര്‍ന്ന അഭിഭാഷ·കന്‍ രാജീവ് ധവാന്‍ നടത്തിയ പരാമര്‍ശങ്ങളോട് അറ്റോര്‍ണി ജനറലും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും രൂക്ഷമായി പ്രതികരിച്ചു.
എട്ടുമാസം മാത്രമേ പരമോന്നതനീതിപീഠത്തിന്റെ നേതൃപദവിയില്‍ ഇരുന്നുള്ളുവെങ്കിലും ചരിത്രം കുറിച്ച അനേകം വിധിന്യായങ്ങളുടെ ഭാഗമായാണ് ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ പടിയിറങ്ങുന്നത്. മുത്തലാഖും സ്വകാര്യത മൗലികാവകാശമാക്കിയതും അവയില്‍ ചിലതുമാത്രം. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വിടവാങ്ങല്‍ ചടങ്ങില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയതും ഇതായിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും മോശപ്പെട്ട ചീഫ് ജസ്റ്റിസാണ് ജെഎസ് ഖെഹാര്‍ എന്ന് ഓണ്‍ലൈന്‍ മാധ്യമത്തില്‍ ലേഖനമെഴുതിയ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ എജി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തോടുള്ള കടം വീട്ടുകയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരുന്ന താന്‍ ചെയ്തതെന്ന് ജസ്റ്റിസ് ഖെഹാറിന്റെ മറുപടി.
നിയുക്ത ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടെ എല്ലാ ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും ചടങ്ങില്‍ പങ്കെടുത്തു.