സൂപ്പര്‍ സ്റ്റാര്‍ ആത്മീയനേതാവ് , ദേരാ സച്ചാ സൗദയുടെ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാംറഹീമിനെ ഒറ്റവാക്കില്‍ ഇങ്ങന വിശേഷിപ്പിക്കാം. ആത്മീയതയ്ക്കൊപ്പം സിനിമയിലും മികവ് കാട്ടിയ റാം റഹീം വിവാദങ്ങളുടെ പേരിലാണ് എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സന്യാസിനിയെ മാനഭംഗം ചെയ്ത കേസിന് പുറമെ കൊലപാതകം, കലാപം ഉണ്ടാക്കുക ഉള്‍പ്പെടെ നിരവധി കേസുകളിലാണ് റാം റഹീം വിചാരണനേരിടുന്നത്.
ആഡംബരത്തിന്‍റെ നിറവിലാണ് ഗുര്‍മീത് റാം റഹീമിന്‍റെ സന്യാസജീവിതം. വിലകൂടിയ വസ്ത്രങ്ങളും അതിലേറെ ആഭരണങ്ങളും അണിഞ്ഞുമാത്രമേ റാംറഹീമിനെ കാണാറുള്ളൂ. Z + കാറ്റഗറി സുരക്ഷയുള്ള 36 വിവിഐപികളില്‍ ഒരാള്‍. ഹരിയാനയിലെ സിര്‍സ പട്ടണത്തില്‍ ഏഴ് ഏക്കറോളം വരുന്ന ആഡംബര ഫാം ഹൗസിലാണ് ഈ സന്യാസിയുടെ താമസം. 700ഒാളം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ദേര സച്ച സൗദയുടെ ആസ്ഥാനത്ത് എ.സി ഹോട്ടലുകളും ആശുപത്രികളും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ഒപ്പം ഒരു അമ്യൂസ്മെന്‍റ് പാര്‍ക്കും. ദളിതരും ഗ്രാമീണരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് അനുയായികളുണ്ട് റാംറഹീമിന്. അഞ്ചുസിനിമകളിലും അദ്ദേഹം അഭിനയിച്ചു. നിര്‍മാണം, സംവിധാനം, ഗാനരചന, ആലാപനം ഉള്‍പ്പെടെ എല്ലാം ചെയ്യുന്നതും റാംറഹീം തന്നെ. 2014മുതല്‍ ബി.ജെ.പിക്കാണ് ദേരാസച്ചാസൗദയുടെ പിന്തുണ. അതിന് മുൻപ് കോണ്‍ഗ്രസിനായിരുന്നു.
സിഖ് മതത്തിനെതിരെ വിവാദപരാമര്‍ശം നടത്തിയ ഗുര്‍മീതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെയാണ് മാനഭംഗകേസ് ഉയര്‍ന്നുവന്നത്. ഗുര്‍മീത് നിരന്തരം മാനഭംഗം നടത്തിയെന്ന ആരോപണം ഉന്നയിച്ചത് ആശ്രമത്തിലെ സന്യാസിനിയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2002ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് സന്യാസിനി അയച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.
കൂടുതല്‍ സന്യാസിനിമാരെ ഗുര്‍മീത് മാനഭംഗം ചെയ്തെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിലും റാംറഹീം വിചാരണ നേരിടുന്നുണ്ട്. കത്തിലെ വിവരങ്ങള്‍ സത്യമായതോടെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാന്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. 2007 ജൂണ്‍ മുപ്പതിന് സി.ബി.ഐ കുറ്റപത്രം തയ്യാറാക്കി പഞ്ച്കുലയിലെ പ്രത്യേക കോടതിയില്‍ സമര്‍പിച്ചു. വിശ്വസ്തനായ അനുയായി രജ്ഞിത്ത് സിങിനെ കൊലപ്പെടുത്തിയ കേസിലും ഗുര്‍മീത് റാംറഹീം വിചാരണ നേരിടുന്നു.