പഞ്ചാബിലെ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരായ മാനഭംഗക്കേസില്‍ നാളെ സി.ബി.ഐ. കോടതി വിധി പറയാനിരിക്കെ പഞ്ചാബിലും ഹരിയാനയിലും അതീവജാഗ്രതാനിര്‍ദേശം. അനുയായികളുടെ അക്രമം ഭയന്ന് പഞ്ചാബില്‍ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് എന്നിവിടങ്ങിലെ ഇന്‍റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചു. സമാധാനം പാലിക്കണമെന്ന് അനുയായികളോട് റാം റഹീം തന്നെ ആഹ്വാനം ചെയ്തു.
15 വര്‍ഷം മുന്‍പ് റജിസ്റ്റര്‍ ചെയ്ത മാനഭംഗക്കേസില്‍ ഹരിയാന പഞ്ചകുലയിലെ സി.ബി.ഐ. കോടതിയാണ് വിധി പറയുക. എന്നാല്‍ ഗുര്‍മീതിനെ ശിക്ഷിച്ചാല്‍ പഞ്ചകുലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ദേര സച്ച സൗദ അനുയായികള്‍ കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഒരുലക്ഷത്തിലധികം അനുയായികള്‍ ഇതിനകം ചണ്ഡിഗഡ്, പഞ്ചകുല, മൊഹാലി എന്നിവിടങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്ന് കരുതുന്നു. 85 കമ്പനി അര്‍ധസൈനികരെ ഇതിനകം വിന്യസിച്ചിട്ടുണ്ട്. വേണ്ടിവന്നാല്‍ സൈന്യത്തെയും വിന്യസിക്കാന്‍ ആലോചനയുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ദേര അനുയായികളെ വിശദമായി പരിശോധിച്ചുമാത്രമേ കടത്തിവിടുന്നുള്ളൂ. നാളെ ഈ പ്രദേശങ്ങളിലേക്കുള്ള ഇന്‍റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചേക്കും. ചണ്ഡിഗഡില്‍ തിങ്കളാഴ്ച വരെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. പഞ്ചകുലയിലെ നാല് സെക്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഹരിയാന സര്‍ക്കാര്‍ നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍, സബ് ഡിവിഷനല്‍ മജിസ്ട്രേട്ടുകള്‍ , സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, നഴ്സ് എന്നിവരോട് അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ ഹരിയാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചണ്ഡിഗഡിലേക്കുള്ള ബസ് സര്‍വീസുകളും റദ്ദാക്കി. കലാപസാധ്യത കണക്കിലെടുത്ത് ചണ്ഡിഗഡ് സെക്ടര്‍ പതിനാറിലെ ക്രിക്കറ്റ് സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കി മാറ്റും. ഗുര്‍മീത് റാം റഹീം തന്നെ പലവട്ടം മാനഭംഗപ്പെടുത്തിയെന്ന് കാട്ടി 2002ല്‍ അനുയായിയായ സ്ത്രീ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും ഹരിയാന, പഞ്ചാബ് ചീഫ് ജസ്റ്റിസിനും കത്തയച്ചിരുന്നു. കേസ് ഏറ്റെടുത്ത് സി.ബി.ഐ. നടത്തിയ അന്വേഷണത്തില്‍ രണ്ട് അനുയായികള്‍ പീഡനത്തിനിരയായെന്ന് മൊഴി നല്‍കി.