സ്വന്തം സ്വകാര്യത സംരക്ഷിക്കാന്‍ ഒരു വ്യക്തിക്ക് വിപുലമായ അധികാരം നല്‍കുന്ന വിധിയാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റേത്. കേന്ദ്രസര്‍ക്കാര്‍ കൈയടക്കിയ ആധാര്‍ വിവരങ്ങള്‍ വിവിധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ മാത്രമല്ല, സൈബര്‍ ഇടങ്ങളിലും മാധ്യമങ്ങളിലും സ്വകാര്യത സംരക്ഷിക്കുന്നതില്‍ വരെ ഈ വിധിയുടെ പ്രത്യാഘാതങ്ങള്‍ വ്യക്തിക്ക് അനുകൂലമാവും.
ആധാറിലൂടെ മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെയും സ്വകാര്യവിവരങ്ങള്‍ പുറത്തുപോവുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിര്‍ണായകവിധി. രാജ്യസുരക്ഷ കണക്കിലെടുത്തും കുറ്റകൃത്യങ്ങള്‍ തടയാനും തുടങ്ങി കേസിന് തെളിവ് ശേഖരിക്കാന്‍ വരെ സ്വകാര്യ ഇടങ്ങളില്‍ വിവിധ ഏജന്‍സികള്‍ അതിക്രമിച്ചു കയറുന്ന കാലവുമാണിത്. ഒരു വ്യക്തിക്ക് എത്രമാത്രം സ്വകാര്യതയാവാം എന്ന വാദത്തിന് കോടതിവിധി ഒരു നിയന്ത്രണരേഖയാവും.
ഫോൺ ചോർത്തല്‍, സൈബര്‍ നിരീക്ഷണങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം എന്നിങ്ങനെ വ്യക്തിയുടെ സ്വകാര്യത ഹനിക്കുന്ന ഇടപെടലുകളെല്ലാം നിയന്ത്രിക്കപ്പെടും. വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ കൈമാറുന്ന സ്വകാര്യ വിവരങ്ങൾ വാണിജ്യതാല്‍പര്യത്തോടെ ചൂഷണം ചെയ്യുന്നതിനും നിയന്ത്രണങ്ങള്‍ കൊണ്ടുവരാം.
സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പുകള്‍ക്കും കടിഞ്ഞാണ്‍ വീഴും. അംഗങ്ങളുടെ വ്യക്തിവിവരങ്ങൾ ഫെയ്‌സ്ബുക്കുമായി പങ്കിടുന്നതിൽനിന്നു വാട്‌സാപ്പിനെ ഡൽഹി ഹൈക്കോടതി വിലക്കിയിരുന്നു. ഇത്തരം ഉത്തരവുകൾക്ക് സുപ്രീംകോടതി വിധി കൂടുതല്‍ കരുത്താവും. സ്വകാര്യ ടെലികോം കമ്പനികളിൽനിന്ന് ഉപഭോക്താക്കളുടെ കോൾ വിവരങ്ങൾ ചോര്‍ത്തുന്നതും തടയാനാവും. മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും വിശാലമായ പൊതുതാല്‍പര്യസംരക്ഷണത്തിന് ന്യായമായ നിയന്ത്രണങ്ങള്‍ സ്വകാര്യതയ്ക്ക് മേലുണ്ടാവും.