അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്കായി പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ബാരിക്കേഡ് ഉപയോഗിച്ച് 150 അടി നീളത്തിൽ അടച്ചുകെട്ടിയ പ്രത്യേക ഇടനാഴിയുണ്ടായിരുന്നെന്ന് മുൻ ജയിൽ ഡിഐജി ഡി. രൂപ. ശശികലയ്ക്ക് ജയിലിൽ അനുവദിച്ച അനധികൃത സൗകര്യങ്ങൾ സംബന്ധിച്ച് രൂപ അഴിമതി വിരുദ്ധ ബ്യൂറോയ്ക്കു നൽകിയ 74 തെളിവുകളിൽ ഒന്നാണ് ഈ വെളിപ്പെടുത്തൽ.
ഇതിന്റെ തെളിവായി ശശികലയും സഹോദര ഭാര്യ ഇളവരശിയും ജയിലിനു പുറത്തുനിന്നു സിവിൽ വേഷത്തിൽ പ്രധാന കവാടത്തിനുള്ളിലേക്കു കയറി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സമർപ്പിച്ചിട്ടുണ്ട്. അഞ്ചു ജയിലറകൾ ശശികലയുടെ അധീനതയിലായിരുന്നെന്നും സന്ദർശകരെ കാണാൻ പ്രത്യേക മുറി ഒരുക്കിയിരുന്നതായും രൂപ നേരത്തേ ആരോപിച്ചിരുന്നു. ജയിൽ മുൻ ഡിജിപി എച്ച്.എൻ. സത്യനാരായണ റാവു അനധികൃതമായാണ് ഈ സൗകര്യങ്ങൾ ഒരുക്കിയതെന്നും രൂപ ചൂണ്ടിക്കാട്ടുന്നു.