ഭർത്താവിന്റെ വീട്ടിൽ ശുചിമുറി ഇല്ലാത്തതിന്റെ പേരിൽ നീതി തേടിയെത്തിയ യുവതിക്ക് കോടതി വിവാഹമോചനം അനുവദിച്ചു. രാജസ്ഥാനിലാണു സംഭവം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 18നാണ് ഇതുമായി ബന്ധപ്പെട്ടു രാജസ്ഥാനിലെ ഒരു കുടുംബകോടതി ഉത്തരവു പുറപ്പെടുവിച്ചതെന്നാണു റിപ്പോർട്ട്.
അഞ്ചു വർഷത്തോളം ഭർത്താവിനൊപ്പം ഒരുമിച്ചു ജീവിച്ച യുവതിയാണ് ഇത്രകാലമായിട്ടും വീട്ടിൽ ശുചിമുറി നിർമിക്കാത്തതിൽ പ്രതിഷേധിച്ചു വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. ശുചിമുറി നിർമിക്കാൻ തയാറാകാത്ത ഭർത്താവിന്റെ നിലപാട് ക്രൂരമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ശുചിമുറി ഇല്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഇരുട്ടുംവരെ കാത്തിരിക്കേണ്ടിവരുന്ന പരാതിക്കാരി അത്യധികം ബുദ്ധിമുട്ട് സഹിക്കുന്നതായി വിധി പുറപ്പെടുവിച്ച ജസ്റ്റിസ് രാജേന്ദ്ര കുമാർ ശർമ ചൂണ്ടിക്കാട്ടി. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമൊരുക്കാതെ ഭർത്താവ് യുവതിയെ പീഡിപ്പിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.