ബാങ്ക് അക്കൗണ്ടുകളിൽ മിനിമംബാലൻസ് സൂക്ഷിക്കാത്തതിന് ഉപഭോക്താക്കളുടെ പക്കൽനിന്ന് എസ്ബിഐ ഈടാക്കിയത് 235 കോടിരൂപ. വിവരാവാശ നിയമപ്രകാരം എസ്ബിഐ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അതേസമയം, കിട്ടാക്കടങ്ങൾ തിരികെപിടിക്കാൻ സമയബന്ധിതമായ നടപടികൾ അത്യാവശ്യമാണെന്ന് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ അഭിപ്രായപ്പെട്ടു.
വിവരാവകാശ നിയമപ്രകാരം മുംബൈയിലെ ഒരു പൊതുപ്രവർത്തകന് നൽകിയ മറുപടിയിലാണ് എസ്ബിഐ ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയ പിഴ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മറുപടിപ്രകാരം, ഈ സാമ്പത്തികവർഷം ആരംഭിച്ച് ജൂൺ30വരെയുള്ള മൂന്നുമാസത്തിൽ ആകെ 235കോടിരൂപ പിഴ ഈടാക്കി. ബാങ്ക് അക്കൗണ്ടുകളിൽ മിനിമംബാലൻസ് സൂക്ഷിക്കാത്തതിന് ഉപഭോക്താക്കളുടെ പക്കൽനിന്ന് ഈടാക്കിയ തുകയാണിത്. ആകെ 388ലക്ഷം ഉപഭോക്താക്കളിൽനിന്നാണ് ഇത്രയുംതുക ഈടാക്കിയത്. എന്നാൽ, സേവിങ്സ്, കറൻറ് എന്നിങ്ങനെ ഏതുതരം അക്കൗണ്ട് ഉടമകളിൽനിന്നാണ് പിഴ ഈടാക്കിയതെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടില്ലെന്നും, ബാങ്ക് ഓപ്പറേഷൻ വിഭാഗത്തിൽനിന്നാണ് കണക്കുകൾ ശേഖരിച്ചതെന്നും വിവരാവകാശപ്രവർത്തകൻ പറഞ്ഞു. അതിനിടെ, വൻകിട കമ്പനികളുടെ വായ്പ തിരിച്ചടയ്ക്കാത്ത പ്രവണതയും, കിട്ടാക്കടങ്ങളും രാജ്യത്തിൻറെ സമ്പദ്‍വ്യവസ്ഥയെപ്പോലും ബാധിക്കുന്നതായി ആർബിഐ ഗവർണർ ഊർജിത് പട്ടേൽ പറഞ്ഞു. കിട്ടാക്കടം തിരികെപിടിക്കാൻ സമയബന്ധിതമായ നടപടികൾ അത്യാവശ്യമാണെന്നും, മുംബൈയിൽ ഒരു സെമിനാറിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി
എന്നാൽ, നിലവിലുള്ള നിയമങ്ങളാണ് കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നതെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി അഭിപ്രായപ്പെട്ടു. 1985ലെ 'സിക്ക് ഇൻഡസ്ട്രിയൽ കമ്പനീസ് ആക്ട്' അഥവാ "സിക്ക" അതിന് ഉദാഹരണമാണെന്നും ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.