അണ്ണാഡിഎംകെയില്‍ പളനിസാമി-പനീര്‍സെല്‍വം വിഭാഗങ്ങളുടെ ലയനനീക്കം വീണ്ടും തര്‍ക്കത്തില്‍ മുങ്ങി. പനീര്‍സെല്‍വം വിഭാഗത്തിലെ അഭിപ്രായ വ്യത്യാസമാണ് ലയനത്തിന് തടസമായത്. ഇരു നേതാക്കളും ഒരുമിച്ച് ജയ സ്മാരകം സന്ദര്‍ശിക്കാനുള്ള നീക്കം, പിന്നീട് ഉപേക്ഷിച്ചു. മന്ത്രിമാരായ എസ്.പി.വേലുമണിയും പി.തങ്കമണിയും പനീര്‍സെല്‍വവുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇരുവരും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. എടപ്പാടി മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു. അതേ സമയംതന്നെ പനീര്‍സെല്‍വം വിഭാഗത്തിന്‍റെ ചര്‍ച്ചയും നടന്നു. ഇതിനിടയില്‍ മറീന ബീച്ചിലെ ജയ സ്മാരകം പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. ഇരു നേതാക്കളും സ്മാരകം സന്ദര്‍ശിക്കുമെന്നായിരുന്നു വിവരം.
മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് പൊലീസിന് നിര്‍ദേശവും ലഭിച്ചു. സ്മാരകത്തിന് ചുറ്റും കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചു. പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. പക്ഷേ രാത്രിയോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. ഒ.പി.എസ് ക്യാംപിന് ഏകാഭിപ്രായത്തില്‍ എത്താനായില്ല. മന്ത്രിസ്ഥാനം നല്‍കുന്നതടക്കമുള്ള കാര്യത്തില്‍ ധാരണയായെങ്കിലും അത് വീതം വെക്കുന്ന കാര്യത്തില്‍ തര്‍ക്കം നിലനിന്നു.
ശശികലയെ പുറത്താക്കണമെന്ന ആവശ്യത്തില്‍ ചിലര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഒ.പി.എസ് വിഭാഗത്തിന്‍റെ ചര്‍ച്ച അന്തമായി നീണ്ടപ്പോള്‍ ഇ.പിഎസും മന്ത്രിമാരും കാത്തിരിപ്പവസാനിപ്പിച്ചു പിരിഞ്ഞു. ഒടുവില്‍ പനീര്‍സെല്‍വത്തിന്‍റെ വസതിയില്‍ നിന്നും എല്ലാവരും ചര്‍ച്ചകഴിഞ്ഞിറങ്ങി. ഒ.പി.എസ് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് ഇറങ്ങിയവര്‍ പറഞ്ഞെങ്കിലും അതും ഉണ്ടായില്ല.