വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് അതിരുകൾ മായ്ക്കുന്ന കരുണയുടെ സ്പർശമുണ്ട്. കാരണം പാക്കിസ്ഥാനിൽനിന്നും മെഡിക്കൽ വീസയ്ക്ക് അപേക്ഷിച്ചിരിക്കുന്ന എല്ലാ രോഗികൾക്കും വീസ ഉടൻ ലഭ്യമാക്കുമെന്നാണ് സുഷമ സ്വരാജിന്റെ പ്രഖ്യാപനം. സ്വാതന്ത്ര്യദിനത്തിൽ ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
പാക്ക് പൗരൻമാർക്ക് മെഡിക്കൽ വീസ അനുവദിക്കുന്നതിന് അവിടുത്തെ വിദേശകാര്യ മന്ത്രി സർതാജ് അസീസിന്റെ അനുമതി ആവശ്യമാണ്. ഈ അനുമതി ലഭിക്കുന്നതിനുള്ള കാലതാമസമാണ് വീസ വൈകാൻ കാരണം.
പാക്ക് ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ കാണാൻ അമ്മയ്ക്ക് വീസ അനുവദിക്കാൻ സർതാജ് അസീസ് കാലതാമസം വരുത്തിയിരുന്നു. ഇതേത്തുടർന്നാണ് പാക്ക് പൗരൻമാർക്ക് വീസ അനുവദിക്കുന്നത് ഇന്ത്യ കർശനമാക്കിയത്. പക്ഷേ, ഇതിനുശേഷവും പാക്കിസ്ഥാനിൽ നിന്നുള്ള നിരവധി രോഗികൾക്ക് ഇന്ത്യ വീസ അനുവദിച്ചിരുന്നു. പലതും സുഷമ സ്വരാജ് നേരിട്ട് ഇടപെട്ടാണ് പരിഹാരം കണ്ടത്.
നൂറുകണക്കിന് പാക്ക് പൗരൻമാരാണ് ഇന്ത്യയിലെ വിവിധ ആശുപത്രികളിലേക്ക് ചികിൽസയ്ക്കായി എത്തുന്നത്. ഇവരുടെ മെഡിക്കൽ വീസ പലതും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. എങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്നും പരമാവധി പിന്തുണയുണ്ടാകുമെന്നാണ് സുഷമയുടെ നിലപാട്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ നിരവധി പേർക്ക് അടുത്തിടെ സുഷമ സ്വരാജ് നേരിട്ട് ഇടപെട്ട് മെഡിക്കൽ വീസ അനുവദിച്ചിരുന്നു.