കൊലയാളി ഗെയിമായ ബ്ലൂ വെയ്്ലിന്‍റെ നിരോധനം കര്‍ശനമാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ. ഗെയിമിന്‍റെ ലിങ്ക് നീക്കം ചെയ്യാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ബ്ലുവെയിൽ തടയാൻ സംസ്ഥാനത്ത് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഗെയിമിന്റ സ്വാധീനത്തിൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായുള്ള പരാതിയിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് നടപടി.
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്തത് ബ്ലൂവെയിലിന്റ സ്വാധീനത്തിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് കനത്ത ജാഗ്രത. യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗെയിമുകള്‍ രാജ്യത്ത് വച്ചു പൊറുപ്പിക്കില്ലെന്ന് പറഞ്ഞ കേന്ദ്ര നിയമമന്ത്രി സമൂഹമാധ്യമങ്ങള്‍, സെര്‍ച്ച് എന്‍ജിനുകള്‍ എന്നിവയിലെ ബ്ലൂവെയിൽ ലിങ്കുകൾ നീക്കം ചെയ്തെന്ന് ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി.
ഗെയിം തടയാൻ കേരളാ പൊലീസിന്റെ സൈബർ സെൽ, സൈബർ ഡോം എന്നിവ മുഖേന ശക്തമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സൈബർ ഇടങ്ങളിൽ എല്ലാവരും ജാഗ്രതയും വിവേകവും കാണിക്കണം. ബ്ലൂവെയ്ൽ ഗെയിം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ, ഹാഷ്ടാഗുകള്‍, ലിങ്കുകൾ എന്നിവ ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ ആവശ്യപ്പെട്ടു. അതേസമയം ഗെയിമിന്റ സ്വാധീനത്തിൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായുള്ള പരാതിയിൽ കേസെടുത്ത ബാലവകാശ കമ്മീഷൻ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, െഎ.ടി സെക്രട്ടറി എന്നിവർക്കാണ് നിർദേശം. പേയാട് ആത്മഹത്യ ചെയ്ത പ്ലസ് വൺ വിദ്യാർഥി മനോജിന്റ മൊബൈൽ ഫോൺ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക്കിന് കൈമാറിയതായി െഎ.ജി മനോജ് ഏബ്രഹാം അറിയിച്ചു
മനോജിന്റ സുഹൃത്തുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്