ആറു വയസുകാരി ആർണയ്ക്കൊപ്പം കരൺ നഗറിലെ 49 സിആർപിഎഫ് ക്യാംപിലെത്തി ദേശീയ പതാക ഉയർത്തുമ്പോൾ നേഹ തൃപാഠിയുടെ കണ്ണുകൾ ഒരുപക്ഷേ ഇറനണിഞ്ഞിരിക്കും. കഴിഞ്ഞ വർഷം ഇതേ ഒാഗസ്റ്റ് 15ന് തന്റെ ഭർത്താവും സിആർപിഎഫ് കമാൻഡന്റ് ഒാഫിസറുമായ പ്രമോദ് കുമാർ അവസാനമായി ദേശീയ പതാക ഉയർത്തിയത് അവിടെ വച്ചായിരുന്നു. ദേശീയ പതാക ഉയർത്തി ഏതാനും മിനിറ്റുകൾക്കകമായിരുന്നു ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പ്രമോദ് കുമാർ വീരമൃത്യുവരിച്ചത്. പ്രമോദിന്റെ ധീരതയ്ക്ക് രാജ്യം ഇത്തവണ കീർത്തിചക്ര പുരസ്കാരം നൽകിയാണ് ആദരിച്ചത്.
പിതാവ് രാജ്യത്തിന് വേണ്ടി എന്തു ചെയ്തുവെന്ന് മകളെ അറിയിക്കുന്നതിനാണ് അദ്ദേഹം അവസാനമായി സല്യൂട്ട് നൽകിയ ക്യാംപിലേക്ക് ഒന്നാം ചരമദിനത്തിൽ വരാൻ പ്രേരിപ്പിച്ചതെന്ന് നേഹ പറയുന്നു. കീർത്തിചക്ര ലഭിക്കുകയെന്നതിന്റെ പ്രാധാന്യമെന്താണെന്ന് മകൾ അറിയണം. എവിടെ വച്ചാണോ ഭർത്താവിന് ജീവൻ നഷ്ടമായത്, അവിടെ തന്നെ വേണം അദ്ദേഹത്തിന്റെ ഒന്നാം ചരമദിനമെന്നും താൻ ആഗ്രഹിച്ചുവെന്നും നേഹ തൃപാഠി പറഞ്ഞു.
ജമ്മു കശ്മീരിലെ നൗഹാട്ടയിൽ സൈന്യത്തിനു നേരെ ഗ്രനേഡ് എറിഞ്ഞ മൂന്നംഗ ലഷ്കർ ചാവേർ സംഘത്തെ നേരിടുന്നതിനിടയിലാണു സേനയുടെ 49–ാം ബറ്റാലിയൻ കമാൻഡിങ് ഓഫിസറായ പ്രമോദ്കുമാർ വീരമൃത്യു വരിച്ചത്. 2016 ഒാഗസ്റ്റ് 15ന് രാവിലെ 8.30നു ദേശീയപതാക ഉയർത്തിയശേഷം നടത്തിയ പ്രസംഗത്തിൽ, സുരക്ഷാസേനയുടെ ഉത്തരവാദിത്തം ഏറിവരികയാണെന്നു പ്രമോദ് സഹപ്രവർത്തകരെ ഓർമപ്പെടുത്തിയിരുന്നു. ഭീകരരുടെ പിന്തുണയോടെ സൈന്യത്തിനു നേരെ നടക്കുന്ന ആക്രമണങ്ങളെ ഫലപ്രദമായി നേരിടണമെന്ന് ഉദ്‌ബോധിപ്പിച്ച അദ്ദേഹം തുടർന്നു വാച്ചിൽ നോക്കി ‘ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം വലുതാണെന്നു’ പറഞ്ഞാണു പ്രസംഗം അവസാനിപ്പിച്ചത്.
പഴയ നഗരത്തിൽ നാലിടങ്ങളിൽ ഭീകരർ സേനയ്ക്കുനേരെ ഗ്രനേഡ് എറിഞ്ഞതായി ഇതിനകം തന്നെ കമാൻഡ് ആസ്ഥാനത്തു വയർലെസ് സന്ദേശം ലഭിച്ചിരുന്നു. ഏതാനും സഹപ്രവർത്തകരോടൊപ്പം ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ അങ്ങോട്ടു കുതിച്ച പ്രമോദ് കുമാറിനു ഏറ്റുമുട്ടലിനിടെ കഴുത്തിൽ വെടിയേൽക്കുകയാണുണ്ടായത്. സൈന്യത്തെ ആദ്യം നേർക്കുനേർ നേരിട്ട ലഷ്കറെ ഭീകരർ, പിന്നീടു മൂന്നുനില കെട്ടിടത്തിൽ മറ തേടി ആക്രമണം തുടരുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചത്.
ബിഹാർ സ്വദേശിയായ പ്രമോദ് ജാർഖണ്ഡിലായിരുന്നു സ്ഥിര താമസം. പ്രമോദ് കുമാറിനു മികച്ച സേവനത്തിനു 2015ൽ ഡിജിപിയുടെ പ്രശംസാപത്രം ലഭിച്ചിരുന്നു. 2012 മുതൽ 14 വരെ എസ്പിജി അംഗമായിരുന്നു. 2014 ഏപ്രിലിൽ ആണ് അദ്ദേഹം കമാൻഡന്റ് ഒാഫിസർ ആയി ശ്രീനഗറിൽ ചുമതലയേറ്റത്. 1998ലാണ് പ്രമോദ് സേനയിൽ ചേർന്നത്.