ഗോരഖ്പുർ∙ ബാബാ രാഘവ് ദാസ് ആശുപത്രിയിൽ സംഭവിച്ച ദുരന്തത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പൊട്ടിത്തെറിച്ച് മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ. യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിനായുള്ള സുരക്ഷയൊരുക്കുന്ന തിരക്കിൽ ഐസിയുവിൽ ഉണ്ടായിരുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ ഡോക്ടർമാർക്കു കഴിഞ്ഞില്ലെന്നാണ് ആരോപണം.
മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കാൻ ബൂട്ടിട്ട് തോക്കേന്തിയ പൊലീസുകാർ ഗുരുതരാവസ്ഥയിൽ കഴിഞ്ഞവരെ പാർപ്പിച്ചിരുന്ന വാർഡുകളിലൂടെയാണ് അങ്ങോട്ടുമിങ്ങോട്ടും നടന്നത്. അപകടനിലയിലായിരുന്ന കുഞ്ഞുങ്ങളെ പരിചരിക്കാൻ ഡോക്ടർമാരെ ഐസിയുവിലേക്കു കടത്തി വിട്ടിരുന്നില്ലെന്നും ദുരന്തത്തിനിരയായ കുഞ്ഞിന്റെ അച്ഛൻ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, ഗോരഖ്പുര്‍ ദുരന്തത്തെ ലഘൂകരിച്ച് ബിആർഡി മെഡിക്കല്‍ കോളജില്‍ പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ ഡോ. പി.കെ. സിങ് രംഗത്തെത്തി. ഒാരോ കാലത്തും ഇങ്ങനെ മരണം ഉണ്ടാകാറുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ കാലയളവില്‍ ശിശുമരണനിരക്ക് ഉയര്‍ന്നിരുന്നെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, ഓക്സിജന്‍ വിതരണത്തിലെ അപാകതയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.