ബ്രിട്ടിഷ് ആധിപത്യത്തിന്റെ ഉരുക്കുചങ്ങലകളെ തകർത്തെറിഞ്ഞ് നാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ദിനം: ഓഗസ്റ്റ് 15. രാജ്യമെമ്പാടും ഇന്ന് ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ പക്ഷേ നാം മറന്നു പോയ ചിലരുണ്ട്. അത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ ഏതാനും ദിവസം മുൻപ് ബിഹാറിലെയും ബംഗാളിലെയും ചില ഭാഗങ്ങളിൽ ചെറിയ അനുസ്മരണ സമ്മേളനങ്ങൾ നടന്നിരുന്നു. ഖുദീരാം ബോസ് എന്ന ധീരപോരാളിയെ ബ്രിട്ടിഷുകാർ തൂക്കിലേറ്റിയ ദിവസമായിരുന്നു അന്ന്.
109 വർഷം മുൻപ്, 1908 ഓഗസ്റ്റ് 11ന്, ഖുദീരാമിനെ ബ്രിട്ടിഷുകാർ തൂക്കിലേറ്റുമ്പോൾ അദ്ദേഹത്തിന് 18 വയസ്സ് തികഞ്ഞ് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. മറ്റു സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം ചരിത്രരേഖകളിൽ നിർണായകസ്ഥാനം ലഭിക്കേണ്ട ആ ധീരയോദ്ധാവ് പക്ഷേ ഓർമത്താളുകളിൽനിന്ന് എങ്ങനെയോ വിസ്മൃതനായി. പാഠപുസ്തകങ്ങളിൽ പോലും അധികമാരും അദ്ദേഹത്തെപ്പറ്റി വായിച്ചിട്ടുണ്ടാകില്ല. എന്നാൽ ബംഗാളിൽ പാടിപ്പതിഞ്ഞ നാടൻ പാട്ടുകളിൽ പോലും ഖുദീരാമിന്റെ കഥയുണ്ട്. തൂക്കുമരത്തിലേക്ക് ഒരു ചെറുപുഞ്ചിരിയുമായി നടന്നു നീങ്ങിയ ചെറുപ്പക്കാരന്റെ കഥ.
ബംഗാളിലെ മിഡ്നാപുറിൽ 1889 ഡിസംബർ മൂന്നിനാണ് ഖുദീരാം ബോസിന്റെ ജനനം. ഖുദീരാമിന്റെ കുട്ടിക്കാലത്തു തന്നെ മാതാപിതാക്കൾ മരിച്ചു. പിന്നീട് സഹോദരിക്കൊപ്പമായിരുന്നു ജീവിതം. സഹോദരീഭർത്താവിന് ബിഹാറിൽ ജോലി ലഭിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം ഖുദീരാമും പോയി.