ഗോരഖ്പൂരിലെ കുട്ടികളുടെ കൂട്ടമരണത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദു:രന്തത്തില്‍ അതീവദുഖമുണ്ടെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും സ്വാതന്ത്രദിന പ്രസംഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. കശ്മീരിലെ വിഘടനവാദത്തെ വെടിയുണ്ടകൊണ്ടോ വിദ്വേഷവാക്കുകള്‍കൊണ്ടോ നേരിടാനാകില്ല. മുത്തലാഖിനെതിരായ പോരാട്ടം സ്ത്രീകളുടെ തുല്യതയ്ക്കുവേണ്ടിയാണ്. എല്ലാവര്‍ക്കും തുല്യതയുള്ള പുതിയ ഇന്ത്യയെന്ന ആശയം 2022 ല്‍ യാഥാര്‍ഥ്യമാക്കുമെന്നും മോദി പറഞ്ഞു.
ഗോരഖപൂര്‍ ദുരന്തത്തില്‍ അനുശോചിച്ച പ്രധാനമന്ത്രി മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് രാജ്യമെന്ന് വ്യക്തമാക്കിയാണ് പ്രസംഗം ആരംഭിച്ചത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള, വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള, പുതിയ ഇന്ത്യയെന്ന സ്വപ്നം പങ്കുവെച്ചുള്ള പ്രസംഗം. വലുപ്പച്ചെറുപ്പങ്ങളില്ലാത്ത പുതിയ ഇന്ത്യയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. സൗഹൃദം കൊണ്ടുമാത്രമേ കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയൂ. വിഘടനവാദികള്‍ മുഖ്യധാരയിലേക്ക് വരണം. ഭീകരതയോട് വിട്ടുവീഴ്ച്ചയില്ല.
ഭീകരവിരുദ്ധപ്പോരാട്ടത്തില്‍ വിദേശരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. മിന്നലാക്രമണത്തിലൂടെ ഇന്ത്യയുടെ സൈനികശേഷി ലോകം തിരിച്ചറിഞ്ഞു. കേന്ദ്രസര്‍ക്കാരിന് വല്ല്യേട്ടന്‍ മനോഭാവമില്ല. മുത്തലാഖിനെതിരെ പോരാടുന്ന എല്ലാ സ്ത്രീകളെയും പിന്തുണയ്ക്കുന്നു. വിശ്വാസങ്ങളുടെ പേരിലുള്ള ആക്രമങ്ങളോട് വിട്ടുവീഴ്ച്ചചെയ്യില്ലെന്ന് ഗോരക്ഷകരുടെ ആക്രമങ്ങള്‍ക്ക് മറുപടിയായി മോദി പറഞ്ഞു.
നികുതി ദായകരുടെ എണ്ണം 22 ലക്ഷത്തില്‍ നിന്ന് 56 ലക്ഷമായി. ജിഎസ്ടിയിലൂടെ ചരക്ക് നീക്കത്തിന്‍റെ 30 ശതമാനം കൂടുതല്‍ ഫലപ്രദമായി. മൂന്ന് ലക്ഷം വ്യാജകമ്പനികളെ കണ്ടെത്തുകയും ഇതില്‍ 1.75 ലക്ഷം കമ്പനികള്‍ അടച്ചുപൂട്ടുകയും ചെയ്തു. 1.25 ലക്ഷം കോടി കള്ളപ്പണം പുറത്തുകൊണ്ടുവന്നു.2019 ല്‍ 99 ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കും. 2018 ജനുവരി ഒന്ന് ഒരു സാധാരണ ദിവസമായിരിക്കില്ലെന്നും മോദി പറഞ്ഞു. രാജ്ഘട്ടില്‍ മഹാത്മാഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി ദേശീയപതാക ഉയര്‍ത്തിയത്.