സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും കശ്മീരിലും ബഹുതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ട ഏഴുതല സുരക്ഷാവലയത്തിലാണ്.
ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ഈ മാസം ആദ്യം പിടികൂടിയ രണ്ടുഭീകരരെ ചോദ്യം ചെയ്തതിലൂടെയാണ് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് വ്യക്തമായത്. സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന ചെങ്കോട്ടയിലേക്കും തിരികെയുമുള്ള പ്രധാനമന്ത്രിയുടെ യാത്രയെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റര്‍ നിരീക്ഷിക്കും.
മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ചെങ്കോട്ടയ്ക്കു മുകളിലൂടെയുള്ള വ്യോമഗതാഗതം നിരോധിക്കും. ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് 15 പരാക്രം വാഹനങ്ങള്‍ നിരത്തിലുണ്ടാകും. പാര്‍ലമെന്റ് മന്ദിരം, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ്്സ്റ്റാന്‍ഡ്, മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ചെങ്കോട്ടയില്‍മാത്രം പതിനായിരത്തോളം പൊലീസ് സുരക്ഷയൊരൊക്കും. അതേസമയം, തുടര്‍ച്ചയായുള്ള ഭീകരാക്രമണങ്ങളുടേയും പാക് പ്രകോപനത്തിന്‍റേയും പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകളിലും ജനവാസകേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി.
ഭീകരാക്രമണഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ അസംബ്ളി മന്ദിരങ്ങളില്‍ അര്‍ധസൈനികവിഭാഗങ്ങളും ഭീകരവിരുദ്ധ സ്ക്വാഡും സുരക്ഷയൊരുക്കും.