മഹാ ദുരന്തത്തിന് ശേഷവും ഗോരകപൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ അധികൃതരുടെ കെടുകാര്യസ്ഥത അവസാനിക്കുന്നില്ല. മസ്തിഷ്കത്തിലെ അണുബാധയ്ക്കു ചികിത്സ തേടിയെത്തുന്ന കുഞ്ഞുങ്ങളെ പാർപ്പിക്കുന്നത് വൃത്തിഹീനമായ വാർഡുകളിൽ. ആവശ്യത്തിന് മരുന്നു കരുതി വെയ്ക്കാതെ രോഗികളെ സ്വകാര്യ മരുന്നു കടകളിലേക്കു തള്ളിവിടുകയാണെന്നും ആരോപണം ഉയർന്നു.
എന്തുകൊണ്ട് കുഞ്ഞുങ്ങളുടെ മരണ നിരക്ക് അനുദിനം വർധിക്കുന്നു. അതിനുള്ള ഉത്തരമാണിത്. അത്യാഹിത വിഭാഗത്തിൽ നിന്ന് അസുഖമുള്ള കുഞ്ഞിനെ പ്ലാസ്റ്റർ ഇടാൻ കൊണ്ടുവരുമ്പോൾ കാണുന്ന കാഴ്ച ഞെട്ടിക്കുന്നതാണ്. പ്ലാസ്റ്റർ സെന്റർ അപ്പാടെ മാറാല പിടിച്ചിരിക്കുന്നു. അത് കഴിഞ്ഞു എക്സ റേ യൂണിറ്റിൽ എത്തിയാലുള്ള സ്ഥിതിയും വ്യത്യസ്തമല്ല. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ നടപടിക്രമം.
ഇതെല്ലാം, തരണം ചെയ്തു വേണം കുഞ്ഞിന്റെ ജീവനും പേറി അമ്മയ്ക്ക് വർഡിലെത്താൻ. അവിടെത്തെ കാഴ്ചകൾ ഹൃദയ ഭേദകമാണ്. പശുക്കളും പട്ടികളും വിഹരിക്കുന്ന വാർഡിലാണ് കുഞ്ഞുങ്ങളെ ആദ്യം പ്രവേശിപ്പിക്കുക. കുട്ടിരിക്കുന്ന മുതിർന്നവരിൽ പലരും പകർച്ച വ്യാധികളുമായാണ് ഇവിടെ എത്തുക. രോഗം അധികമാവുമ്പോഴേ തീവ്ര പരിചരണ വിഭാഗത്തിലേക്ക് കുഞ്ഞുങ്ങളെ മറ്റുകയുള്ളൂ.