മസ്തിഷ്കത്തിലെ അണുബാധ ചികിൽസയ്ക്ക് ഉത്തർപ്രദേശിലെ പേരു കേട്ട ആശുപത്രിയാണ് ഗോരക്പുരിലെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജ്. കുഞ്ഞുങ്ങൾ ഉൾപ്പടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ പേരാണ് ബി.ആര്‍.ഡിയിൽ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയുടെ മികവ് വിളിച്ചോതിയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനത്തിന്റെ സ്വന്തം സ്ഥലം, ഗോരകപൂർ, എം പി ആയിരുന്നപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്ന വികസന പ്രവർത്തനങ്ങൾ ആയിരുന്നു തിരഞ്ഞെടുപ്പിലുടനീളം യോഗി ആദിത്യ നാഥ് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നത്. എന്നാൽ ജീവശ്വാസം കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾ കൂട്ടത്തോടെ ആശുപതിയിൽ മരിച്ചത് വ്യക്തിപരമായി യോഗിക്കും കനത്ത തിരിച്ചടിയായി.
ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ രണ്ടു ദിവസം മുൻപ് യോഗി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയിരുന്നു. ഓക്സിജൻ സിലിണ്ടർ ദൗർലഭ്യം ഉൾപ്പടെയുള്ള കാര്യങ്ങൾ അദ്ദേഹത്തെ ആശുപത്രി അധികൃതർ ധരിപ്പിച്ചതായാണ് റിപ്പോർട്ട്. അതുകൊണ്ടു തന്നെ സർക്കാരിന്റെ അനാസ്ഥയാണ് ഈ മഹാദുരന്തത്തിന് കാരണമെന്ന പ്രതിപക്ഷ സ്വരത്തിന് ശക്തി വർധിക്കുന്നു.