ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും ലോക്സഭയില്‍ ഒളിഞ്ഞാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ എതിര്‍ത്ത സംഘടനകള്‍ക്ക് സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇടമില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്ത് മതേതരത്വവും അഭിപ്രായസ്വാതന്ത്ര്യവും അപകടത്തിലാണെന്നും ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചര്‍ച്ചയ്ക്കിടെ സോണിയ വ്യക്തമാക്കി.
സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യയെ ഒറ്റുകൊടുക്കാന്‍ കൂട്ടുനിന്നവരാണ് ആര്‍.എസ്.എസ് എന്ന കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിത ആരോപണത്തിന്‍റെ തുടര്‍ച്ചയായിരുന്നു ലോക്്സഭയില്‍ സോണിയ ഗാന്ധിയുടെ മുനവച്ചുള്ള പരാമര്‍ശം. ജവാഹര്‍ലാല്‍ നെഹ്്റു ഉള്‍പ്പെടെ പല കോണ്‍ഗ്രസ് നേതാക്കളും സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടന്നു. ചിലര്‍ ജയിലില്‍ തന്നെ മരിച്ചു. എങ്കിലും സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒരടിപോലും പിന്നോട്ടുപോയില്ലെന്നും സോണിയ പറഞ്ഞു. ധ്രുവീകരണത്തിന്‍റെ രാഷ്ട്രീയം രാജ്യത്ത് നിലനില്‍ക്കുന്നു. സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കണമെങ്കില്‍ അതിനെ അപകടത്തിലാക്കുന്ന ശക്തികളെ എതിര്‍ത്തു തോല്‍പ്പിക്കണം.
ദാരിദ്ര്യം, നിരക്ഷരത, പോഷകാഹാരക്കുറവ് എന്നിവയാണ് ഇന്ത്യ ഇന്നു നേരിടുന്ന പ്രധാനപ്രശ്നങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഴിമതിയുടെ ഉപദ്രവം വികസനത്തെ ബാധിച്ചതായും മോദി പറഞ്ഞു. 2014 ല്‍ ജി.ഡി.പിയുടെ 49 ശതമാനം ഒരു ശതമാനം പേരുടെ കൈയിലായിരുന്നു. എന്നാല്‍ ഈ ഒരു ശതമാനം പേര്‍ ഇന്ന് ജി.ഡി.പിയുടെ 60 ശതമാനവും കൈക്കലാക്കിയതായി സി.പി.എം ജനറല്‍ സെക്രട്ടറി സിതീറാം യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞു.