വിദ്യാഭ്യാസ, തൊഴിൽ സംവരണം ഉൾപെടെയുള്ള ആവശ്യങ്ങളുമായി മുംബൈയിൽ മറാഠാ വിഭാഗത്തിന്റെ പടുകൂറ്റൻ റാലി. ലക്ഷക്കണക്കിന് ആളുകളാണ് സിഎസ്ടി റെയിൽവേ സ്റ്റേഷന് എതിർവശത്ത് ആസാദ് മൈതാനത്ത് എത്തിച്ചേർന്നിരിക്കുന്നത്.
തൊഴിൽ, വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്തുക, അഹമ്മദ് നഗറില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പടുത്തിയവര്‍ക്ക് വധശിക്ഷ നൽകുക, ദലിതർ മറാഠകൾക്കു നേരെ നടത്തുന്ന ചൂഷണം തടയാൻ നിയമം പൊളിച്ചെഴുതുക, കാർഷികോൽപന്നങ്ങൾക്കു താങ്ങുവില ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. ബൈക്കുള ജിജ മാതാ മൈതാനത്തു നിന്ന് ആസാദ് മൈതാനത്തേക്കുള്ള ജാഥയ്ക്കായി മാത്രം ജെജെ മേൽപാലത്തിൽ ഗതാഗതം നിരോധിച്ചു.. ദക്ഷിണ മുംബൈയിലെ സ്കൂളുകൾക്ക് അവധി നൽകി. മുംബൈ മേഖലയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മൊത്തവിപണിയായ വാശി എപിഎംസിയിൽ കച്ചവടം നിലച്ചു. കയറ്റിറക്കു തൊഴിലാളികളും കച്ചവടക്കാരിൽ വലിയൊരു പങ്കും റാലിയിൽ പങ്കെടുക്കുന്നതിനാലാണിത്.
മുംബൈയിലെ ഡബ്ബാവാലകൾ ഭക്ഷണവിതരണം ഉപേക്ഷിച്ച് സമരത്തിൽ അണിചേർന്നു. ദക്ഷിണ മുംബൈ മേഖലയിൽ ഒട്ടേറെ സർക്കാർ, സ്വകാര്യ ഒാഫിസുകളുടെ പ്രവർത്തനത്തെ മറാഠാ റാലി ബാധിച്ചു. ഇൗ മേഖലയിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ലോക്കൽ ട്രെയിനുകളും മിക്ക റെയിൽവേ സ്റ്റേഷനുകളും പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. പതിനായിരത്തോളം പൊലീസുകാരെയാണു സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്.